പറ്റിച്ചേ!!!!!!! -പ്രഖ്യാപിച്ച മാര്‍ച്ചില്‍ നിന്നും ചെങ്കല്‍ ലോറി ഡ്രൈവര്‍മാര്‍ പിന്‍വാങ്ങി-കാത്തുനിന്ന പോലീസ് വെറുതെയായി.

 

തളിപ്പറമ്പ്: ചെങ്കല്‍ ലോറി ഡ്രൈവര്‍മാരുടെ മാര്‍ച്ചിനെ നേരിടാന്‍ പോലീസെത്തിയെങ്കിലും സമരക്കാര്‍ മുങ്ങി.

ചെങ്കല്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലോറി ഡ്രൈവേഴ്‌സ്  ആന്റ് ക്ലീനേഴ്‌സ് അസോസിയേഷന്‍

സി.ഐ.ടി.യു തളിപ്പറമ്പ് ഏരിയാ കമ്മറ്റിയാണ് ഇന്ന് രാവിലെ തളിപ്പറമ്പ് ആര്‍.ഡി.ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും പ്രഖ്യാപിച്ചിരുന്നത്.

രാവിലെ 10 മണിക്ക് നടക്കുന്ന മാര്‍ച്ച് മുന്‍ എം.എല്‍.എ സി.കെ.പി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘടന പത്രക്കുറിപ്പും ഇറക്കിയിരുന്നു.

ആര്‍.ഡി.ഒ യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ചെങ്കല്‍ വാഹനങ്ങളെ പെരുവഴിയില്‍ തടഞ്ഞ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചിരുന്നു.

രാവിലെ മുതല്‍ തന്നെ മാര്‍ച്ചിനെ നേരിടാന്‍ പോലീസ് എല്ലാ സന്നാഹങ്ങളുമായി താലൂക്ക് ഓഫീസിന് സമീപം എത്തിയിരുന്നു.

11.30 വരെ കാത്തിരുന്നിട്ടും സമരക്കാരെ കാണാത്തതിനെ തുടര്‍ന്ന് പോലീസ് സി.ഐ.ടി.യു പ്രവര്‍ത്തകരെ ബന്ധപ്പെട്ടപ്പോഴാണ് മാര്‍ച്ചില്ലെന്ന കാര്യം വ്യക്തമായത്.

മാധ്യമപ്രവര്‍ത്തകര്‍ പത്രക്കുറിപ്പ് തന്ന സി.ഐ.ടി.യു പ്രവര്‍ത്തകനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു.

പിന്നീട് ഉദ്ഘാടകനായ സി.കെ.പി.പത്മനാഭനെ ബന്ധപ്പെട്ടപ്പോഴാണ് ആര്‍.ഡി.ഒ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത യോഗത്തെ തുടര്‍ന്ന് മാര്‍ച്ച് നിര്‍ത്തിവെച്ച കാര്യം അറിയിച്ചത്.

മാര്‍ച്ച് പ്രഖ്യാപിച്ചവര്‍ അത് നിര്‍ത്തിവെച്ച വിവരം അറിയിക്കാത്തതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഏറെ നേരം കാത്തിരുന്നാണ് തിരിച്ചുപോയത്.