സി.പിഎം രാഷ്ട്രീയത്തെ നിസ്സാരവല്‍ക്കരിക്കുന്നു-സി.പി. ജോണ്‍.

കണ്ണൂര്‍: രാഷ്ട്രീയത്തെ നിസാരവല്‍കരിച്ച് വികൃതമാക്കാനാണ് കേരളത്തിലെ സി.പി.എം നേതൃത്വം ശ്രമിക്കുന്നതെന്ന് സി.എം.പി ജനറല്‍ സിക്രട്ടറി സി.പി.ജോണ്‍ ആരോപിച്ചു.

അരാഷ്ട്രീയമായി രാഷ്ട്രീയം കൈകാര്യം ചെയ്ത് ലാഭം കൊയ്യാമെന്നാണവര്‍ കരുതുന്നത്.

അതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് ഒരു രാഷ്ട്രീയവും പറയാതെ സീറ്റ് കിട്ടാത്തത് കൊണ്ട് മാത്രം കോണ്‍ഗ്രസ് വിട്ട ആളെ നിമിഷങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ത്ഥിയാക്കിയ സംഭവം. പാര്‍ട്ടി വിടുന്നതിന് മുമ്പ് തന്നെ ബി.ജെ.പി നേതാവായ വ്യക്തിയെ ക്ഷണിക്കുന്നതും കണ്ടു.

വികൃതമായ ഈ നയത്തിലൂടെ ഇടതുപക്ഷത്തെ തന്നെ അപമാനിക്കുകയാണവര്‍ ചെയ്യുന്നത്.

സിപിഎം കണ്ണൂര്‍ നേതൃത്തിലെ ചില നേതാക്കളുടെ ചെയ്തികള്‍ കേരളത്തിലെ സി.പി.എമ്മിന് ഭാരവും ബാധ്യതയുമായിരിക്കുകയാണ്.

അവരുടെ ബിനാമി ഇടപാടുകളും മാഫിയാ ബന്ധങ്ങളും സി.പി.എംനെ വല്ലാത്തൊരു പ്രതിസന്ധിയിലും പതനത്തിലേക്കുമാണ് നയിക്കുന്നത്.

ഒരുവശത്ത് തള്ളി പറയുമ്പോഴും മറുവശത്ത് ജയില്‍ മോചിതയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സ്വീകരിക്കുവാന്‍ സി.പി.എം നേതാക്കള്‍ എത്തിയത് അവരോടുള്ള സ്‌നേഹം കൊണ്ടല്ല മറിച്ച് ഭയം കൊണ്ടാണ്.

ദിവ്യ വായ തുറന്നാല്‍ പല സി.പി.എം നേതാക്കളുടെയും വായടയും എന്നതാണ് സത്യമെന്ന് സി.പി.ജോണ്‍ പരിഹസിച്ചു.

സി.എം.പി ജില്ലാ കമ്മറ്റിയുടെ നേതൃത്തില്‍ സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ എം.വി.രാഘവന്റെ 10-ാം ചര്‍മ വാര്‍ഷിക ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.പി.ജോണ്‍.

മാര്‍ട്ടിന്‍ ജോര്‍ജ്, പി.ടി.ജോസ്, ചൂരായി ചന്ദ്രന്‍, സി.എം.പി ജില്ലാ സിക്രട്ടറി പി.സുനില്‍കുമാര്‍, എം.വി.ആറിന്റെ മകന്‍ എം.വി.ഗിരീഷ്‌കുമാര്‍, മാണിക്കര ഗോവിന്ദന്‍, കാഞ്ചന മാച്ചേരി, സുധീഷ് കടന്നപ്പള്ളി, കെ.പി.സലിം എന്നിവര്‍ പ്രസംഗിച്ചു. രാവിലെ സ്റ്റേഡിയം കോര്‍ണറില്‍ പ്രതേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പ്രകടനവും നടത്തി.

നേതാക്കളായ സി.എ.അജീര്‍, പി.സുനില്‍കുമാര്‍, എ.കെ.ബാലകൃഷ്ണന്‍, സുധീഷ് കടന്നപ്പള്ളി, കെ.ചിത്രാംഗദന്‍, എ.പി.കെ രാഘവന്‍, സി.വി. ഗോപിനാഥ്, കാഞ്ചന മാച്ചേരി, ബി.സജിത്‌ലാല്‍, കെ.പി.സലിം, സി.എ.ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.