ഇന്‍ഫോസിസില്‍ ജോലിവാഗ്ദാനം ചെയ്ത് 3,20,070 രൂപ തട്ടിയെടുത്തതായി പരാതി.

തളിപ്പറമ്പ്: ഇന്‍ഫോസിസില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3,20,070 രൂപ തട്ടിയെടുത്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പശ്ചിമബംഗാള്‍ ഹൗറ അന്തുല്‍ മൗരി സ്ട്രീറ്റില്‍ അര്‍ണാബ് സാഹയുടെ(28)പരാതിയിലാണ് കേസ്.

സോനു, മഹേഷ ബാല്‍, സുന്ദര്‍, പ്രവേജ് എന്നിവര്‍ക്കെതിരെയാണ് കേസ്.

അര്‍ണാബ് സാഹ മാങ്ങാട്ടുപറമ്പ് നിഫ്റ്റില്‍ ഫാഷന്‍ ടെക്‌നോളജി വിദ്യാര്‍ത്ഥിയായിരിക്കെ 2023 ലാണ് കേസിനാസ്പദമായ സംഭവം.

നൗക്കറി ഡോട് കോമിന്റെ റിക്രൂട്ടിംഗ് ഏജന്റാണെന്ന് പറഞ്ഞ് ഫോണില്‍ ബന്ധപ്പെട്ട ഇവര്‍ ഇന്‍ഫോസിസില്‍ ജോലി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ്

പരാതിക്കാരന്റെ ബംഗാളിലെ അക്കൗണ്ടില്‍ നിന്ന് മെയ് 12 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ പ്രതികളുടെ നാല് അക്കൗണ്ടിലേക്ക് പണം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ചെയ്യിച്ചത്. എന്നാല്‍ പണമോ ജോലിയോ ലഭിച്ചില്ലെന്നാണ് പരാതി.