കരിമ്പൂച്ച ഓടിച്ച കാര്‍-ആത്മാവിന്റെ പ്രതികാരം-കരിമ്പൂച്ച @42.

മലയാളത്തിലെ എക്കാലത്തേയും ലക്ഷണമൊത്ത ഹൊറര്‍ സിനിമയായ ലിസ 1978 ലാണ് റിലീസ്‌ചെയ്തത്.

വലിയ സാമ്പത്തിക വിജയം നേടിയ ഈ സിനിമയോടെ ബേബി ലിസ ബേബിയായി വളര്‍ന്നു.

പക്ഷെ, പിന്നീട് ഹൊറര്‍ സിനിമകളില്‍ നിന്ന് വിട്ടുനിന്ന ബേബിയുടെ തുടര്‍ന്നുവന്ന 12 സിനിമകളും കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ല.

ഇതേ തുടര്‍ന്നാണ് 1981 ല്‍ പുതിയൊരു ഹൊറര്‍ സിനിമയുമായി ബേബി എത്തിയത്.

അന്ന് പൗരധ്വനി വാരികയില്‍ പ്രസിദ്ധീകരിച്ച ചെമ്പില്‍ ജോണിന്റെ നോവല്‍ കരിമ്പൂച്ച അദ്ദേഹം ചലച്ചിത്രമാക്കി.

ഈ ചിത്രത്തിന് സംഭാഷണം രചിച്ചതും ചെമ്പില്‍ ജോണ്‍ തന്നെ.

സംവിധായകന്‍ ബേബി തന്നെയാണ് തിരക്കഥയൊരുക്കിയത്.

രതീഷ്, സീമ, ജോസ് പ്രകാശ്, മീന, വള്ളത്തോള്‍ ഉണ്ണികൃഷ്ണന്‍, ജോണി, ചാരുഹാസന്‍, ജഗതി ശ്രീകുമാര്‍, ഡിസ്‌ക്കോ ശാന്തി എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

കെ.ബി.ദയാളന്‍ ക്യാമറയും കെ.ശങ്കുണ്ണി എഡിറ്റിങ്ങും നിര്‍വ്വഹിച്ചു.

കല,പരസ്യം രാധാകൃഷ്ണന്‍. അരുണോദയ സിനി ആര്‍ട്‌സിന്റെ ബാനറില്‍ കുണ്ടനി സതീര്‍ത്ഥ്യന്‍, പി.കെ.രാമനാഥന്‍, ഡി.എം.പരമേശ്വരന്‍, കെ.വി.വിപിനചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ വിതരണം ചെയ്തത് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ്.

1981 നവംബര്‍ 20 നാണ് 42 വര്‍ഷം മുമ്പ് ഇതേ ദിവസം കരിമ്പൂച്ച റിലീസായത്.

ലിസക്ക് ശേഷം വരുന്ന ബേബിയുടെ ഹൊറര്‍ ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെയാണ് ജനങ്ങല്‍ തിയേറ്ററുകളില്‍ എത്തിയതെങ്കിലും നിരാശപ്പെടുത്തുന്നതായിരുന്നു സിനിമ.

ആളില്ലാതെ സഞ്ചരിക്കുന്ന ഒരു കാറും അതിലെ ആത്മാവിന്റെ സാന്നിധ്യവും പ്രതികാരവുമൊന്നും പ്രേക്ഷകര്‍ക്ക് ദഹിച്ചില്ല.

പൂവ്വച്ചല്‍ ഖാദറും കെ.ജെ.ജോയിയും ചേര്‍ന്നൊരുക്കിയ മനോഹരമായ നാല് ഗാനങ്ങള്‍ ഇന്നും ഹിറ്റ് ചാര്‍ട്ടിലുണ്ട്.

1-ലാവണ്യ ദേവതയല്ലേ-യേശുദാസ്.
2-നീയെന്‍ ജീവനില്‍ ഒരു രോമാഞ്ചമായ്-യേശുദാസ്, പി.സുശീല.
3-അപരിചിതാ-വാണിജയറാം.
4-താളങ്ങളില്‍ നീ-യേശുദാസ്.