പരിയാരത്തെ എം.ഡി.എം.എക്കാര്‍ ഇരിട്ടിയില്‍ അറസ്റ്റിലായി.

ഇരിട്ടി: പരിയാരത്തെ ലഹരിവില്‍പ്പനക്കാര്‍ ഇരിട്ടിയില്‍ കുടുങ്ങി,
8.495 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

മുടിക്കാനത്തെ ബാബുവിന്റെ മകന്‍ തെക്കന്‍ ഹൗസില്‍ ബബിത്‌ലാല്‍(22), മുടിക്കാനം ആനി വിലാസം വീട്ടില്‍ ശരത്തിന്റെ മകന്‍ സൗരവ് സാവിയോ(20) എന്നിവരൊണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമിന്റെയും ഇരിട്ടി പോലീസിന്റെയും നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്നലെ വൈകുന്നേരം 5 ന് വിളമന കൂട്ടുപുഴ പുതിയപാലത്തിന് സമീപം വെച്ചാണ് ഇവര്‍ പിടിയിലായത്.

കണ്ണൂരിലേക്ക് പോകുന്ന അശോക ട്രാവല്‍സിന്റെ കെ.എ.01എ.ആര്‍-1787 നമ്പര്‍ ബസില്‍ ഇവര്‍ യാത്രചെയ്യുന്നുണ്ടെന്ന് ഡാന്‍സാഫ് ടീമിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു.

ഇത് പ്രകാരം ബസ് തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് ഇരുവരും പോലീസിന്റെ പിടിയിലായത്.

രണ്ട് സീറ്റുകളിലായിട്ടാണ് ഇവര്‍ ഇരുന്നത്.

കറുത്ത ഹാന്റ്ബാഗുമായി ഇരുന്ന സൗരവിനെ ചോദ്യം ചെയ്തപ്പോള്‍ ബസ് ജീവനക്കാരാണ് മറ്റൊരു സീറ്റില്‍ ഇരിക്കുകയായിരുന്ന ബബിത്‌ലാലിനെയും കാണിച്ചുകൊടുത്തത്.

ഇരുവരും ബംഗളൂരു മടിവാളയില്‍ നിന്നും ഇരിട്ടിയിലേക്ക് ടിക്കറ്റെടുത്തതായിരുന്നു.

രണ്ട് ചെറിയ പ്ലാസ്റ്റിക്ക് കവറുകളിലായിു 4.690, 4.435 ഗ്രാം തൂക്കത്തിലാണ് എം.ഡി.എം.എ ഉണ്ടായിരുന്നത്.

ഇത് കൂടാതെ ബാഗില്‍എം.ഡി.എം.എ തൂക്കാന്‍ ഇപയോഗിക്കുന്ന ഇലക്ട്രോണിക്‌സ് ത്രാസ്, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു.

ബബിത്‌ലാലിന്റെ പേരില്‍ പരിയാരം, തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനുകളിലായി നേരത്തെയും ലഹരിമരുന്ന് കേസുകളുണ്ട്.

ഡാന്‍സാഫ് ടീമിലെ എസ്.ഐ ജിജി മോന്‍, ഷൗക്കത്തലി, അനുപ് എന്നിവരും ഇരിട്ടി എസ്.ഐ കെ.എം.മനോജ്കുമാര്‍, പോലീസുകാരായ തോമസ്, പ്രബീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.