പണിമുടക്ക് ചരിത്രവിജയം. സര്‍ക്കാറിനുള്ള താക്കീത്: സെറ്റോ

തളിപ്പറമ്പ്: സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷസിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകരും ജീവനക്കാരും നടത്തിയ പണിമുടക്ക് ചരിത്ര വിജയമായിരുന്നുവെന്നും ഇത് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത സര്‍ക്കാറിനുള്ള താക്കീതാണെന്നും സെറ്റോ തളിപ്പറമ്പ താലൂക്ക് കമ്മറ്റി.

വികലമായ മെഡിസെപ്പ് അടിച്ചേല്‍പ്പിച്ചും 19% ക്ഷാമബത്ത കുടിശ്ശികയാക്കിയും ജീവനക്കാരുടെയും അധ്യാപകരുടെയും ജീവിതം ദുരിതപൂര്‍ണ്ണമാക്കിയ സര്‍ക്കാറിന്റെ കണ്ണു തുറപ്പിക്കാനുള്ള അവസാന ശ്രമമാണ് ഇന്നു നടന്ന പണിമുടക്കെന്നും താലൂക്ക് കമ്മറ്റി കൂട്ടിച്ചേര്‍ത്തു.

തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമുള്ള ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളുടെയും വിദ്യാലയങ്ങളുടെയും പ്രവര്‍ത്തനങ്ങളെ പണിമുടക്ക് ബാധിച്ചു.

തളിപ്പറമ്പ താലൂക്ക് ഓഫീസിനു കീഴിലുള്ള 28 വില്ലേജുകളില്‍ 19 വില്ലേജിലും വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പണിമുടക്കിയതു കാരണം പ്രവര്‍ത്തനം തടസ്സപ്പെട്ടു.

തളിപ്പറമ്പ മിനി സിവില്‍ സ്റ്റേഷനിലും ജീവനക്കാരുടെ പണിമുടക്ക് പ്രവര്‍ത്തനങ്ങളെ ബാധിച്ചു.

തളിപ്പറമ്പ നോര്‍ത്ത് ഉപജില്ലയിലെ ഭൂരിഭാഗം സ്‌കൂളുകളുടെയും പ്രവര്‍ത്തനം സെറ്റോ സംഘടനകളുടെ സമരം കാരണം തടസ്സപ്പെട്ടു.

ജീവനക്കാരുടെ 65,000 കോടി വരുന്ന ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത സര്‍ക്കാറിനെതിരെയുള്ള പണിമുടക്കില്‍ പങ്കാളികളായ മുഴുവന്‍ ജീവനക്കാരെയും സെറ്റോ താലൂക്ക് കമ്മറ്റി അഭിനന്ദിച്ചു.

പണിമുടക്കിയ ജീവനക്കാര്‍ കലക്ടറേറ്റിനു മുന്നില്‍ പ്രകടനം നടത്തി.