ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു-മുഖത്ത് കാര്‍ക്കിച്ചുതുപ്പി-നാലുപേര്‍ക്കെതിരെ കേസ്.

ചിറ്റാരിക്കാല്‍: വാഴയുടെ കൈ വെട്ടിയതിന് മാവിലന്‍ സമുദായത്തില്‍ പെട്ട യുവാവിനെ മര്‍ദ്ദിക്കുകയും മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയും ചെയ്ത സംഭവത്തില്‍ നാല് ഉയര്‍ന്ന താതിയില്‍ പെട്ടവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.

മെയ്-2 ന് രാത്രി 8.30 നായിരുന്നു സംഭവം.

വെസ്റ്റ് എളേരി എളേരിത്തട്ട് മയിലുവള്ളിയിലെ ഇടത്തില്‍ വീട്ടില്‍ കെ.വി.വിജേഷിനാണ്(32)ക്രൂരമായ മര്‍ദ്ദനമേറ്റത്.

എളേരിത്തട്ടിലെ റെജി, ഭാര്യ രേഷ്മ, രതീഷ്, ഭാര്യ നിഥിന എന്നിവരുടെ പേരിലാണ് കേസ്.

റെജിയുടെ പറമ്പിലെ വാഴയുടെ കൈ വെട്ടിയതിന്റെ വിരോധത്തിന് വിജേഷിനെ തടഞ്ഞുനിര്‍ത്തിയ റെജി ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.

പിന്നീട് ബലമായി ഇയാളുടെ കടയിലേക്ക് കൊണ്ടുപോയി മരവടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയും മറ്റ് മൂന്ന് പ്രതികള്‍ മര്‍ദ്ദനേമറ്റ് താഴെ വീണ വിജേഷിനെ കാലുകൊണ്ട് ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

മര്‍ദ്ദനമേറ്റ് അവശനായ വിജേഷിന്റെ മുഖത്ത് റെജി കാര്‍ക്കിച്ച് തുപ്പിയതായും പരാതിയുണ്ട്.

ഡിവൈ.എസ്.പി ടി.ഉത്തംദാസാണ് കേസ് അന്വേഷിക്കുന്നത്.