മാസം മൂന്നായില്ല-തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ന്റെ കഥകഴിയുന്നു-

തളിപ്പറമ്പ്: മൂന്ന് മാസമായിട്ടില്ല, അതിനുമുമ്പേ റോഡ് പലയിടത്തും താഴ്ന്നുതുടങ്ങി.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാട-36 ലെ ഇന്നത്തെ അവസ്ഥയാണിത്.

കൊട്ടിഘോഷിച്ച് ആരംഭിച്ച ഈ പദ്ധതിക്ക് 35 കോടി രൂപയാണ് ചെലവ്.

റോഡ് വീതികൂട്ടി മെക്കാഡം ടാറിങ്ങ് നടത്തിയതില്‍ വലിയതോതില്‍ ക്രമക്കേട് നടന്നതായി ഇതിനകം തന്നെ ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

കരിമ്പം ഇ.ടി.സി മുതല്‍ ഫാം വരെയുള്ള ഭാഗത്തെ ആറ് വളവുകള്‍ നിവര്‍ത്തുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം.

ഇതിനായി 65 സെന്റോളം സ്ഥലം ഫാം അധികൃതര്‍ വിട്ടുനല്‍കുകയും ചെയ്തു.

പക്ഷെ, എന്നിട്ടും വളവുകള്‍ വളവുകളായി തന്നെ നിലനില്‍ക്കുന്നു. ഈ ഭാഗത്ത് പല സ്ഥലത്തും റോഡ് താഴുകയും ചെയ്യുന്നുണ്ട്.

തളിപ്പറമ്പ് താലൂക്ക് ആശുപത്രി പരിസരത്തെ റോഡില്‍ കുഴി രൂപപ്പെട്ടതാണ് വാര്‍ത്തയോടൊപ്പമുള്ള ചിത്രത്തിലുള്ളത്.

ഈ ഭാഗത്ത് സര്‍സയ്യിദ് കോളേജ് ജംഗ്ഷന്‍ മുതല്‍ കപ്പാലം വരെയുള്ള ഭാഗത്തെ റോഡുകള്‍ പല സ്ഥലത്തും ഉപരിതലം താഴ്ന്നുകൊണ്ടിരിക്കയാണ്.

ടൂവീലറില്‍ യാത്രചെയ്യുന്നവര്‍ക്ക് ഇത് വളരെ പെട്ടെന്ന് ബോധ്യമാവും.

റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേടുകള്‍ വ്യാപകമാണെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതികള്‍ പോയിട്ടുണ്ട്.

കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നുള്ള ഈ റോഡിന് വേണ്ടി കോടിക്കണത്തിന് രൂപ വിലവരുന്ന മരങ്ങള്‍ അനാവശ്യമായി വെട്ടിമുറിച്ചതും വിവാദമായിരുന്നു.