തളിപ്പറമ്പ് കൊയ്‌തെടുക്കാന്‍ കൊയ്യം തന്നെ വരണം-ഇത്തവണ വിസ്മയം തളിപ്പറമ്പില്‍ നിന്നാവും.

തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ.ശ്യാമളയായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കയാണ്.

പക്ഷെ, ആരായിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്ന ചോദ്യത്തിന് കുറേ പേരുകള്‍ പൊങ്ങി വരുന്നുണ്ട്.

വ്യക്തമായ സൂചന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരിക്കും മത്സരിക്കുക എന്നത് മാത്രമാണ്.

കൊയ്യം ജനാര്‍ദ്ദനന്‍, വി.പി.അബ്ദുള്‍റഷീദ്, മുഹമ്മദ് ബ്ലാത്തൂര്‍, രാജീവന്‍ കപ്പച്ചേരി എന്നിങ്ങനെ നീളുന്നതാണ് ലിസ്റ്റ്.

1970 ല്‍ കൊയ്യം സ്വദേശി സി.പി.ഗോവിന്ദന്‍ നമ്പ്യാരാണ് തളിപ്പറമ്പില്‍ നിന്ന് എം.എല്‍ ആയ ഏക കോണ്‍ഗ്രസുകാരന്‍.

പിന്നീട് നടന്ന 15 തെരഞ്ഞെടുപ്പുകളിലും സി.പി.എം സ്ഥാനാര്‍ത്ഥി മാത്രമേ വിജയിച്ചിട്ടുള്ളൂ.(1989 ലെ കെ.കെ.എന്‍.പരിയാരം മരിച്ചപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെ).

1980 ലും 82 ലും മാത്രമേ മുസ്ലിം വിഭാഗത്തില്‍ പെട്ട സ്ഥാനാര്‍ത്ഥി വിജയിച്ചിട്ടുള്ളൂ.

സി.പി.എമ്മിലെ സി.പി.മൂസാന്‍ കുട്ടി മാത്രം.

2026 ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്‍ തിരഞ്ഞെടുപ്പുകളേക്കാള്‍ ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്.

10 വര്‍ഷത്തെ സി.പി.എം തുടര്‍ഭരണത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

2021-ലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എം.വി.ഗോവിന്ദന്റെ ഭൂരിപക്ഷം 22,689 ലേക്ക് കുറച്ച് ഗോവിന്ദനെ ഞെട്ടിച്ചു എന്ന് മാധ്യമങ്ങള്‍ പറയുന്ന വി.പി.അബ്ദുള്‍റഷീദ് പക്ഷെ, കഴിഞ്ഞ 5 വര്‍ഷമായി മണ്ഡലത്തില്‍ ഒരിടത്ത് പോലും സജീവ സാന്നിധ്യമായില്ല.

യഥാര്‍ത്ഥത്തില്‍ 2021-ല്‍ 2016 ല്‍ ജയിംസ് മാത്യു നേടിയ 91,106 എന്ന ആകെ വോട്ടിനെ മറികടന്ന് 92,870 വോട്ടാണ് ഗോവിന്ദന്‍ നേടിയത്, 1764 വോട്ട് കൂടുതല്‍.

ജയിംസ് മാത്യുവിനോട് മത്സരിച്ച രാജേഷ് നമ്പ്യാര്‍ 50,489 വോട്ടാണ് ആകെ നേടിയത്.

തളിപ്പറമ്പുമായി ഒരു ബന്ധവുമില്ലാത്ത രാജേഷ് നമ്പ്യാര്‍ക്ക് വോട്ടു ചെയ്യാന്‍ പരമ്പരാഗത യു.ഡി.എഫ് വോട്ടര്‍മാര്‍ എത്തിയില്ല.

അതേസമയം അബ്ദുള്‍റഷീദിന് യു.ഡി.എഫ് വോട്ടുകള്‍ പരമാവധി ലഭിച്ചതിനാല്‍ 70,181 വോട്ട് കിട്ടി.

ഇത് മറ്റേതൊരു യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കും ലഭിക്കും.

2011 ല്‍ കേരള കോണ്‍ഗ്രസിലെ ജോബ് മൈക്കിള്‍ 27,861 വോട്ടിനാണ് ജയിംസ് മാത്യുവിനോട് തോറ്റത്.

തളിപ്പറമ്പില്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒരു ഹിന്ദു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മല്‍സരിക്കുന്നത് തന്നെയാണ് നല്ലത്.

വിജയ സാധ്യതയുള്ള ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി തളിപ്പറമ്പുകാര്‍ക്ക് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത കൊയ്യം ജനാര്‍ദ്ദനന്‍ തന്നെയാണ്.

ഒരു തരത്തിലുള്ള വിവാദങ്ങളിലും ചെന്നുപെടാത്ത സാത്വികനും മോഹമുക്തനുമായ കോണ്‍ഗ്രസുകാരന്‍.

പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം സ്വന്തം കയ്യൊപ്പു ചാര്‍ത്തിയ ജനപ്രതിനിധിയെന്ന നിലയില്‍ കൊയ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.

അഖിലഭാരത അയ്യപ്പ സേവാ സംഘം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അയ്യപ്പ ഭക്തരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ വ്യക്തിത്വം.

ഒരുവിധത്തിലുള്ള വിവാദങ്ങളിലും അഴിമതിയിലും ചെന്നു ചേരാത്ത പ്രവര്‍ത്തന ശൈലി കൊണ്ട് ഒരു ജനപ്രതിനിധിയാവാന്‍ നൂറു ശതമാനവും യോഗ്യനെന്ന് തെളിയിച്ച രാഷ്ട്രീയ നേതാവ്.

ഇത്തരത്തില്‍ എടുത്തു പറയാന്‍ യോഗ്യരായവര്‍ കുറവായ കോണ്‍ഗ്രസ് പ്രസ്ഥാനം ഇത്തവണ കൊയ്യം ജനാര്‍ദനനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചാല്‍ 2026 ല്‍ 1970 ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല.

ധൈര്യമായി തളിപ്പറമ്പ് കൊയ്യം ജനാര്‍ദ്ദനന് തന്നെ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറായാല്‍ വി.ഡി.സതീശന്‍ പ്രവചിച്ച വിസ്മയം ഇത്തവണ തളിപ്പറമ്പിലായിരിക്കും സംഭവിക്കുക.