മഞ്ഞപ്പിത്തം തടയാനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ കതിരിന്‍മേല്‍ വളമിടുന്നതിന് തുല്യമെന്ന് റിട്ട.എ.ഡി.എം എ.സി.മാത്യു

തളിപ്പറമ്പ്: മഞ്ഞപ്പിത്തം തടയാനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ കതിരിന്‍മേല്‍ വളമിടുന്നതിന് തുല്യമെന്ന് റിട്ട.എ.ഡി.എം എ.സി.മാത്യു.

ഇന്ന് രാവിലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലാണ് വീടുകളിലെ സ്പ്റ്റിക് ടാങ്കുകള്‍ സുരക്ഷിതമക്കാന്‍ അദ്ദേഹം പരാതിയിലൂടെ ആവശ്യപ്പെട്ടത്. 

കോടികള്‍ ചെലവഴിച്ച് വീടുകള്‍ നിര്‍മ്മിക്കുന്നവര്‍ സെപ്റ്റിക്ക് ടാങ്കുകള്‍ കാര്യക്ഷമമായി നിര്‍മ്മിക്കാത്തതാണ് മഞ്ഞപ്പിത്തം പകരാന്‍ കാരണമെന്നും, സെപ്റ്റിക് ടാങ്കുകള്‍ സുരക്ഷിതമാക്കാത്തവര്‍ക്ക് ബില്‍ഡിംഗ് നമ്പറുകള്‍ നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി യോഗത്തെ അറിയിച്ചു.

സുപ്രധാന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ താലൂക്ക് വികസനസമിതി യോഗത്തില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നത് യോഗത്തില്‍ രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കി.

പോലീസ്, ആര്‍.ടി.ഒ തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ എത്തിയിരുന്നില്ല.

നടുവില്‍ പഞ്ചായത്തിലെ കരുവന്‍ചാലില്‍ 25 ലക്ഷം രൂപ മുടക്കി പണിപൂര്‍ത്തിയാക്കിയ ശുചിമുറി തുറന്നുകൊടുക്കാത്തതിനാല്‍ കെട്ടിടത്തിന് പുറത്ത് ആളുകള്‍ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കേണ്ട സ്ഥിതിക്ക് പരിഹാരം കാണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

ആം ആദ്മി പാര്‍ട്ടി നേതാവ് തോമസ് കുര്യനാണ് വിഷയം പരാതിയായി ഉന്നയിച്ചത്.

ചപ്പാരപ്പടവ് പഞ്ചായത്തിലെ മണിക്കല്‍ പാലത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍  അധികൃതര്‍ മെല്ലെപ്പോക്ക് തുടരുന്നതിനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

ഇത് സംബന്ധിച്ച് സാനിച്ചന്‍മാത്യു മേനോലിക്കലിന്റെ പരാതി വികസനസമിതി യോഗം ചര്‍ച്ച ചെയ്തു.

മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമായ മണിക്കല്‍ പാലം പ്രദേശം സമൂഹവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കയാണെന്നും ഇതിന് പരിഹാരം കാണമെന്നും സാനിച്ചന്‍മാത്യു യോഗത്തില്‍ ആവശ്യപ്പെട്ടു.

ചിറവക്ക് ദേശീയപാതയോരത്ത് കെ.വി.കുഞ്ഞാമിനയുടെ സ്ഥലത്തേക്ക് പോകുന്ന വഴിയില്‍ അനധികൃത ഷെഡും തട്ടുകടയും സ്ഥാപിച്ചത് നീക്കം ചെയ്യുമെന്ന് നഗരരസഭാ അധികൃതര്‍ യോഗത്തെ അറിയിച്ചു.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടത്തില്‍ ക്യാഷ്‌കൗണ്ടര്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് യോഗത്തെ അറിയിച്ചു.

പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാജു സേവ്യര്‍ അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി, ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരന്‍, ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ഭൂരേഖ തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് വിജയന്‍ ചെല്ലട്ടേന്‍ നന്ദിയും പറഞ്ഞു.