തുളുനാട് മാദ്ധ്യമ അവാര്‍ഡ് ഉദിനൂര്‍ സുകുമാരന്

കാഞ്ഞങ്ങാട്: തുളുനാട് മാസിക നല്‍കിവരുന്ന പത്തൊമ്പതാമത് അതിയാമ്പൂര്‍ കുഞ്ഞികൃഷ്ണന്‍ സ്മാരക തുളുനാട് മാദ്ധ്യമ അവാര്‍ഡ് കേരള കൗമുദി സീനിയര്‍ റിപ്പോര്‍ട്ടറും കാസര്‍കോട് ജില്ലാ ലേഖകനുമായ ഉദിനൂര്‍ സുകുമാരന്.

പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയും വാര്‍ത്തകളിലെ പുതിയ പരീക്ഷണവും കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നത്.

വി.വി.പ്രഭാകരന്‍, ടി.കെ.നാരായണന്‍, എന്‍.ഗംഗാധരന്‍, ശ്യാംബാബു വെള്ളിക്കോത്ത്, കെ.കെ.നായര്‍, സുരേഷ് നീലേശ്വരം എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഡിസംബര്‍ ഒന്നിന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

1990 മുതല്‍ മാദ്ധ്യമ പ്രവര്‍ത്തന രംഗത്തുള്ള ഉദിനൂര്‍ സുകുമാരന്‍ കഴിഞ്ഞ 18 വര്‍ഷമായി കേരള കൗമുദി കാസര്‍കോട് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു വരികയാണ്.

കാഞ്ഞങ്ങാട് ജൂനിയര്‍ ചേംബര്‍ പുരസ്‌ക്കാരം, കാസര്‍കോട് സംസം പുരസ്‌ക്കാരം, പത്രാധിപര്‍ കെ. സുകുമാരന്‍ സ്മാരക പുരസ്‌ക്കാരം, തുളുനാട് വിദ്യാഭ്യാസ പുരസ്‌ക്കാരം എന്നീ അവാര്‍ഡുകള്‍ ഇതിന് മുമ്പ് നേടിയിട്ടുണ്ട്.

അദ്ധ്യാപികയായ ബിന്ദു സുകുമാരന്‍ ആണ് ഭാര്യ.

അദ്ധ്യാപികയായ അനഘ സുകുമാരന്‍, ബയോ മെഡിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി വിഘ്നേഷ് സുകുമാരന്‍ എന്നിവര്‍ മക്കളും ദിനേശ് കുമാര്‍ കുഞ്ഞിമംഗലം മരുമകനുമാണ്.