ക്രഷര്‍, ക്വാറി ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിത വില വര്‍ദ്ധനവ്, ക്രഷര്‍ ക്വാറികളുടെ പ്രവര്‍ത്തനം തടയും-യൂത്ത്‌ലീഗ്

തളിപ്പറമ്പ്:  സാധാരണക്കാരെ ദുരിതത്തിലാക്കുകയും നിര്‍മ്മാണ മേഖലയെ തകര്‍ക്കുകയും ചെയ്യുന്ന ക്രഷര്‍ ക്വാറി ഉല്‍പ്പന്നങ്ങളുടെ തുടര്‍ച്ചയായുള്ള വില വര്‍ദ്ധനവ് അനുവദിക്കാന്‍ കഴിയില്ലെന്ന് യൂത്ത് ലീഗ്.

ഒരു തരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെ ക്വാറി മാഫിയകളുടെ ഇഷ്ടത്തിനനുസരിച്ച് ജില്ലയില്‍ ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തുടര്‍ച്ചയായുള്ള വില വര്‍ദ്ധനവ് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഡിസംബര്‍മാസത്തില്‍ ഒരു അടിക്ക് 4 രൂപയും ജനുവരിമാസത്തില്‍ ഒരുഅടിക്ക് 5 രൂപ വീതവും ക്രഷര്‍ ഉല്‍പ്പങ്ങള്‍ക്ക് വിലവര്‍ദ്ധിപ്പിച്ചിരുന്നു.

ഫെബ്രുവരി മാസത്തില്‍ വീണ്ടും 8 രൂപവീതം വര്‍ദ്ധിപിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇത് മൂലം ലൈഫ് പദ്ധതി ഉള്‍പ്പെടെയുള്ള ഭവനപദ്ധതികളില്‍ വീട് നിര്‍മ്മിക്കുന്ന സാധാരണക്കാര്‍ക്കും റോഡ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തികളും പൂര്‍ണ്ണമായും നിലക്കുന്ന അവസ്ഥയാണ്.

സര്‍ക്കാരിന്റെയോ ജിയോളജി വകുപ്പുകളുടെയോ അനുമതി ഇല്ലാതെ നടപ്പിലാകുന്ന വിലവര്‍ദ്ധനവ്  യാതൊരു  വിധത്തിലും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം വ്യക്തമാക്കി.

 വില വര്‍ദ്ധനവുമായി മുന്നോട്ട് പോയാല്‍  ക്രഷറുകളുടെയും ക്വാറികളുടെയും പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്നും വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.

പ്രസിഡന്റ് നസീര്‍ നല്ലൂരിന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗത്തില്‍ ജന.സെക്രട്ടറി പി.സി.നസീര്‍, അല്‍ത്താഫ് മാങ്ങാടന്‍, ഖലീല്‍ റഹ്മാന്‍, അലി മംഗര, നൗഫല്‍ മെരുവമ്പായി, ലത്തീഫ് ഇടവച്ചാല്‍, എസ്.കെ.നൗഷാദ, ഫൈസല്‍ ചെറുകുന്നോന്‍, കെ.കെ.ഷിനാജ്, ഷംസീര്‍ മയ്യില്‍, തസ്ലീം ചേറ്റംകുന്ന്, സലാം പൊയനാട്, സൈനുല്‍ ആബിദ്, യൂനുസ് പട്ടാടം എന്നിവര്‍ പ്രസംഗിച്ചു.