കിണര്‍ പപ്പാതിയായി ഏറ്റെടുക്കല്‍– ദേശീയപാത അധികൃതരും വീട്ടുകാരും പുലിവാല് പിടിച്ചു.

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: ദേശീയപാതക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്തെ രണ്ട് കിണറുകള്‍ പകുതി മാത്രം ദേശീയപാതയില്‍ വരുന്നത് ചര്‍ച്ചയായി.

പരിയാരം മരിയപുരം ഭാഗത്തെ സ്വകാര്യ വ്യക്തികളുടെ വീട്ടുവളപ്പിലെ രണ്ട് കിണറുകളാണ് പകുതി ഏറ്റെടുത്ത സ്ഥലത്തും പകുതി ഏറ്റെടുക്കാത്ത നിലയിലുമുള്ളത്.

കിണറിന്റെ പകുതി ഭാഗം ജെ.സി.ബി വെച്ച് കുഴിച്ചെടുത്തത് ഇപ്പോഴും കുടുംബങ്ങള്‍ കുളിമുറി ഉള്‍പ്പെടെ ഉപയോഗിക്കുന്നുണ്ട്.

ഇവിടെ കിണര്‍ കോണ്‍ക്രീറ്റ് ചെയ്ത് പകുത്തെടുക്കേണ്ട അവസ്ഥയാണ്.

പകുതി ഭാഗം റോഡിലും ബാക്കി പകുതി വീടിന്റെ ഭാഗമായും മാറ്റേണ സ്ഥിതിയാണ്.

ഇക്കാര്യത്തില്‍ ദേശീയപാത അധികൃതര്‍ വ്യക്തമായി ഒന്നും പറയുന്നില്ലെന്ന് കിണര്‍ ഉപയോഗിക്കുന്ന കുടുംബങ്ങള്‍ പറയുന്നു. വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തെ കിണറുകള്‍

നികത്തിയെടുക്കുന്ന കാര്യത്തില്‍ അലംഭാവം കാണിക്കുന്നതായ പരാതികളും വ്യാപകമാവുന്നുണ്ട്.

കാലിക്കടവ് മുതല്‍ വളപട്ടണം വരെയുള്ള ഭാഗത്ത് ഏറ്റെടുത്ത സ്ഥലങ്ങളില്‍ 416 ലേറെ തുറന്ന കിണറുകളും 52 കുഴല്‍ കിണറുകളും ഉണ്ടെന്നാണ് കണക്ക്.

ഇതില്‍ പലതും വളരെ ആഴത്തിലുള്ള കിണറുകളാണ്. ഇവ മണ്ണിട്ട് മാത്രം നികത്തുന്നതിനാല്‍ റോഡ് നിര്‍മ്മിച്ചാല്‍ സ്ഥലം ഉള്‍പ്പെടെ താഴ്ന്നു പോകുന്ന സ്ഥിതിയുണ്ട്.

ഇത് നല്ല കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് അടക്കണമെന്നാണ് നിര്‍ദ്ദേശമെങ്കിലും ഒരിടത്ത് പോലും പാലിക്കപ്പെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

കഴിഞ്ഞ ദിവസം വിളയാങ്കോട് പുതിയ പാത തന്നെ താഴ്ന്നു പോയത് ശ്രദ്ധയില്‍പെട്ടതോടെ നാട്ടുകാരുടെ ആശങ്ക വര്‍ദ്ധിച്ചിരിക്കയാണ്.

ഇത്രയേറെ കിണറുകള്‍ ദേശീയ പാതയില്‍ വരുന്നത് കൃത്യമായി മൂടാത്ത പക്ഷം ദേശീയപാതക്ക് തന്നെ ഭീഷണിയായിരിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.