11 വര്‍ഷത്തിനിടെ 9 കവര്‍ച്ചാ കേസ്- ഒരു പോക്‌സോ കേസ്-വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച പരാതിയില്‍ പോലീസ് പിടികൂടിയ യുവാവ് നിരവധി കേസുകളില്‍ പ്രതി.

ഇരിട്ടി: പട്ടാപ്പകല്‍ വീട്ടില്‍ കയറി വീട്ടമ്മയുടെ കയ്യില്‍ പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ആറളം പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ യുവാവ് വിവിധ സ്‌റ്റേഷനുകളിലായി പതിനാറോളം കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തി.

കാക്കയങ്ങാട് ബന്ധുവീട്ടില്‍ താമസിച്ചിരുന്ന കുറ്റിയാടി തൊട്ടിപ്പാലം കായക്കൊടി സ്വദേശി പി.കെ. റാഷീദ് (36 ) ആണ് പോലീസ് പിടികൂടി ചോദ്യം ചെയ്യന്നതിനിടെ വിവിധ കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തിയത്.

പ്രദേശത്തെ ഒരു വീട്ടില്‍ ബൈക്കില്‍ എത്തി വീട്ടിലുണ്ടായിരുന്ന വീട്ടമ്മയോട് ഭര്‍ത്താവിനെ അന്വേഷിച്ച് ഫോണ്‍ നമ്പര്‍ വാങ്ങിയശേഷം വെള്ളം ആവശ്യപ്പെടുകയായിരുന്നു.

വെള്ളവുമായി എത്തിയ വീട്ടമ്മ വെള്ളം ആവശ്യപ്പെടുകയായിരുന്നു. വെള്ളവുമായി എത്തിയ വീട്ടമ്മ വെള്ളം നല്കുന്നതിനിടെ കയ്യില്‍ കയറിപ്പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു പരാതി.

ഒരു പരിചയവുമില്ലാത്ത അഞ്ജാതനെ സി സി ടി വി ദൃശ്യങ്ങളിലൂടെയാണ് ആറളം പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുന്നത്.

സ്‌റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാള്‍ പതിനാറോളം കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തുന്നത്.

ഇതില്‍ അടുത്തിടെയായി നാദാപുരത്തും നടപ്പുറത്തുമായി രണ്ടു കളവ് കേസുകളില്‍ പ്രതിയെ കിട്ടാതെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു.

അതിലും പ്രതി റഷീദ് തന്നെയാണെന്ന് കണ്ടെത്തി. 11 വര്‍ഷത്തിനിടെ 9 കവര്‍ച്ചാ കേസുകളും ഒരു പോക്‌സോ കേസും ബാക്കി പൊതു സ്ഥലത്തു ബഹളം വെച്ചതിനുമുള്‍പ്പെടെയാണ് വിവിധ സ്‌റ്റേഷനുകളിലായി ഇത്രയും കേസുകള്‍ ഉള്ളത്.

ആറളം എസ് ഐ വി.വി.ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത പ്രതി ഇപ്പോള്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്. അന്വേഷണ സംഘങ്ങള്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും.