വിശ്വനാഥന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക-ദലിത് സമുദായ മുന്നണി ധര്‍ണ നടത്തി.

തളിപ്പറമ്പ്: വിശ്വനാഥന്റ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് ദലിത് സമുദായ മുന്നണി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറബില്‍ നടന്ന സായാഹ്ന ധര്‍ണ്ണ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഉത്തമന്‍ ശ്രീകണ്ഠപുരം ഉദ്ഘാടനം ചെയ്തു. ദലിത് സമുദായ മുന്നണി ജില്ലാ പ്രസിഡന്റ് സി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രകാശന്‍ പനയാല്‍, കെ.ടി.ഗോപാലന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ബി.ദാമോധരന്‍ മാസ്റ്റര്‍, വിനോദ് മാസ്റ്റര്‍, സതീഷ് തച്ചന്‍, ഷൈജു കൊറ്റാളി, ചന്ദ്രകമല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാര്യയുടെ പ്രസവ ചികിത്സക്കു വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയ വയനാട് കല്പറ്റയിലെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം കൊലപാതകമാകുവാനുള്ള സാധ്യത ബലപ്പെടുകയാണ്. മോഷണകുറ്റം ആരോപിച്ച് മെഡിക്കല്‍ കോളേജിലെ കൂട്ടിരിപ്പുകാര്‍ അപമാനിക്കുകയും, ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തിട്ടുണ്ടെന്നതിന് നിരവധി സാക്ഷികളുണ്ട്. ആള്‍ക്കൂട്ടത്തിന്റെ വിചാരണയിലും മര്‍ദ്ദനത്തിലും കൊല ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് തോന്നിയ വിശ്വനാഥന്‍ മരണ ഭയത്താല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. അതിനെ തുടര്‍ന്ന് വിശ്വനാഥനെ കാണാതായി. വിശ്വനാഥന്റെ സഹേദരന്മാര്‍.ഭാര്യ, അമ്മ എന്നിവര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയെങ്കിലും കേസെടുക്കുകയോ, വിശ്വനാഥനെ കണ്ടെത്താന്‍ ശ്രമിക്കുകയോ ചെയ്യാതെ അവരെ വംശീയമായി അധിക്ഷേപിച്ച് ഇറക്കിവിടുകയാണ് പോലീസ് ചെയ്തത്. പിന്നീട് വിശ്വനാഥന്റെ ബോഡി കണ്ടെത്തിയ പഴയ പോലീസ് ക്വാട്ടേഴ്‌സ് പരിസര മടക്കം പല തവണ ബന്ധുക്കള്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ അവിടെങ്ങും വിശ്വനാഥനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആ സ്ഥലത്താണ് പതിനൊന്നാം തീയതി വളരെ ദുരുഹമായി വിശ്വനാഥന്റെ മൃതദേഹം കണ്ടെത്തുന്നത്.

കര്‍ഷകനായ വിശ്വന് ജീവിക്കാനും കുടുംബാംങ്ങളെ സംരക്ഷിക്കുവാനുമുള്ള വരുമാനമുണ്ടായിരുന്നു.
ആദ്യത്തെ കുട്ടി ജനിച്ച് കുഞ്ഞിനെ കണ്ട് കൊതി തീരുന്നതിന് മുന്‍പ് തന്നെ വിശ്വനാഥന്‍ ആത്മഹത്യ ചെയ്തു എന്നത് ഒട്ടും വിശ്വസനീയമല്ല. . അത്തരമൊരു സാഹചര്യത്തില്‍ വിശ്വനാഥന്റെ മരണം കൊലപാതകം ആണെന്ന് മൃതശരീരത്തില്‍ കണ്ട പരിക്കുകള്‍ കൂടി സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ പോലീസ് തുടക്കത്തില്‍ ശ്രമിച്ചിരുന്നു. സി.സി.ടി.വിദൃശ്യങ്ങള്‍ എല്ലാം കൃത്യമായി പരിശോധിക്കാതെ, അന്ന് അവിടെയുണ്ടായിരുന്ന കൂട്ടിരുപ്പുകാരെ ചോദ്യം ചെയ്യാതെ , മര്‍ദ്ദനം നടന്നിട്ടില്ല എന്ന് പോലീസ് പ്രസ്താവന നടത്തിയതിലും ദുരൂഹതയുണ്ട്.

വയനാട്ടില്‍ നിന്നു വന്ന ഒരാളെ വംശീയ വിവേചനത്തോടെ അക്രമിച്ച കുട്ടിരിപ്പുകാരും, സംരക്ഷണം നല്കാതിരുന്ന സെക്യൂരിറ്റി ജീവനക്കാരും, നിയമപരമായ ഉത്തരവാദിത്തം പുലര്‍ത്താതിരുന്ന പോലീസുകാരും ,
കറുത്തവരും ആദിവാസികളും ദലിതരും ആക്രമിക്കപ്പെടുമ്പോള്‍ വേട്ടക്കാരെ നിരന്തരം സംരക്ഷിച്ചു വരുന്ന നമ്മുടെ സംവിധാനം വിശ്വനാഥന്റെ മരണത്തിനുത്തരവാദികളാണ്.

ആയതിനാല്‍ വിശ്വനാഥന്റെ കൊലയാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുക എന്നത് ജനാധിപത്യത്തിലും, നിയമ വ്യവസ്ഥയിലും, ഇന്ത്യന്‍ ഭരണഘടനയിലും വിശ്വസിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്
1. വിശ്വനാഥന്റെ കൊലയാളികളെ അറസ്റ്റു ചെയ്യുക.
2. വിശ്വനാഥന്‍ കൊലചെയ്യപ്പെട്ട കേസില്‍ ഉത്തരമേഖല ഐ ജി യുടെ നേതൃത്വത്തില്‍ സമഗ്ര അന്വേഷണം നടത്തുക..
3. ഡിജിറ്റല്‍ തെളിവുകള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കുക.
4. വിശ്വനാഥന്റെ ബന്ധുക്കളുടെ പരാതി സ്വീകരിക്കാതെ അവഗണിച്ച പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുക.
5. നിരന്തരം അക്രമങ്ങള്‍ക്കും കൊലയ്ക്കും ഇരകളാക്കപ്പെടുന്ന ആദിവാസി സമൂഹത്തെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവുക

6. വിശ്വനാഥന്റെ ആശ്രയം നഷ്ടപ്പെട്ട കുടുംബത്തെ സംരക്ഷിക്കുന്നതിനായി വിശ്വനാഥന്റെ ഭാര്യക്ക് സര്‍ക്കാര്‍
ജോലി നല്‍കുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ ധര്‍ണ നടത്തിയത്.