കറപ്പക്കുണ്ടല്ല, ഇനി ഗ്രീന്‍വാലി ഹാപ്പിനസ് പാര്‍ക്ക്-ഉദ്ഘാടനം ഇന്ന് വൈകുന്നേരം.

തളിപ്പറമ്പ്: ഒത്തൊരുമയുള്ള മനസുകളുടെ കൂട്ടായ്മയില്‍ കറപ്പക്കുണ്ടില്‍ ഗ്രീന്‍വാലി ഹാപ്പിനസ് പാര്‍ക്ക് ഒരുങ്ങി, ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന്.

രണ്ട് വര്‍ഷം മുമ്പ് ആളുകള്‍ തിരിഞ്ഞുനോക്കാന്‍ മടിച്ചിരുന്ന മാലിന്യകേന്ദ്രം ഇനി നാടിന്റെ സായാഹ്നമുഖമായി മാറും.

കരിമ്പം പ്രദേശത്തിന്റെ പുരാതന നീരുറവയും അതിന്റെ സമീപപ്രദേശങ്ങളുമാണ് നവീകരിച്ച് പുതിയ രൂപത്തില്‍ സംരക്ഷിച്ചിരിക്കുന്നത്.

കറപ്പക്കുണ്ട് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം ഒരുകാലത്ത് നൂറുകണക്കിനാളുകള്‍ ഉപയോഗിച്ചതായിരുന്നുെവങ്കിലും പിന്നീട് മാലിന്യങ്ങള്‍ നിറഞ്ഞ് വിസ്മൃതാവസ്ഥയിലായിരുന്നു.

സ്വാഭാവിക ഉറവ മാലിന്യങ്ങള്‍ നിറഞ്ഞ് അടഞ്ഞുപോയ ഈ ജലാശയം കഴിഞ്ഞ 40 വര്‍ഷമായി ഉപയോഗശൂന്യമായ നിലയിലാണ്.

പരിസ്ഥിതി സംഘടനയായ മലബാര്‍ അസോസിയേഷന്‍ ഫോര്‍ നേച്ചര്‍ താലൂക്ക് വികസന സമിതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 3 വര്‍ഷം മുമ്പ് ആരംഭിച്ച പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സാര്‍ത്ഥകമാവുന്നത്.

നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ എം.കെ.ഷബിതയുടെ നിശ്ചയദാര്‍ഡ്യത്തിന്റെ ഫലമാണ് 15 ലക്ഷം രൂപ ചെലവില്‍ കറപ്പക്കുണ്ട് നവീകരണത്തിന് വഴി തെളിച്ചത്.

പ്രദേശവാസികളുടെ താല്‍പര്യത്തിലാണ് സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ഇവിടെ ഗ്രീന്‍വാലി ഹാപ്പിനസ് പാര്‍ക്ക് കൂടി യാഥാര്‍ത്ഥ്യമാക്കിയത്.

വൈകുന്നേരം നാലിന് കറപ്പക്കുണ്ട് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ നഗരസഭാ അധ്യക്ഷ മുര്‍ഷിദ കൊങ്ങായി നവീകരിച്ച കറപ്പക്കുണ്ട് ഉദ്ഘാടനം ചെയ്യും.  എം.കെ.ഷബിത അധ്യക്ഷത വഹിക്കും.

ഗ്രീന്‍വാലി പാര്‍ക്ക് ഉദ്ഘാടനം സ്ഥിരം സമിതി അധ്യക്ഷ എം.കെ.ഷബിത ഉദ്ഘാടനം ചെയ്യും.

ഇതിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച മുന്‍ നഗരസഭാധ്യക്ഷന്‍ അള്ളാംകുളം മഹമ്മൂദ് മുഖ്യാതിഥിയാവും.

മുന്‍സിപ്പല്‍ എഞ്ചിനീയര്‍ വി.വിമല്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.രജില, കെ.നബീസബിവി, പി.പി.മുഹമ്മദ്‌നിസാര്‍, കെ.പി.ഖദീജ എന്നിവര്‍ പ്രസംഗിക്കും.

സെക്രട്ടെറി കെ.പി.സുബൈര്‍ സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ സുബൈര്‍ സൂപ്പര്‍വിഷന്‍ നന്ദിയും പറയും.