രോഗികളെ റാഞ്ചാന്‍ മെഡിക്കല്‍ കോളേജില്‍ സ്വകാര്യ ആശുപത്രികളുടെ ഏജന്റുമാര്‍ സജീവം.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളെ റാഞ്ചാന്‍ സ്വകാര്യ ആശുപത്രികളുടെ ഏജന്റുമാര്‍ തമ്പടിക്കുന്നതായി പരാതി.

മെഡിക്കല്‍കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ എത്തുന്ന രോഗികളെയാണ് ഒരു വിഭാഗം ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും  മെഡിക്കല്‍ കോളേജിലെ ചില ജീവനക്കാരുടെയും സഹായത്തോടെ കണ്ണൂരിലെയും മംഗളൂരുവിലെയും വന്‍കിട ആശുപത്രികളിലേക്ക് എത്തിക്കുന്നത്.

10,000 മുതല്‍ 20,000 രൂപവരെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഈ ഇനത്തില്‍ സ്വകാര്യ ആശുപത്രികള്‍ കമ്മീഷനായി നല്‍കുണ്ടെന്നാണ് വിവരം.

ഹൃദ്യോഗബാധയുള്ള ആളുകളെ മറ്റ് ആശുപത്രികളില്‍ നിന്ന് മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിേലക്ക് റഫര്‍ ചെയ്യുന്ന സമയത്ത് തന്നെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഇതിനായിശ്രമം തുടങ്ങുന്നുണ്ട്.

അവിടെ ബെഡുകള്‍ ഒഴിവില്ലെന്നത് ഉള്‍പ്പെടെ നിരവധി നെഗറ്റീവ് വിവരങ്ങള്‍ പറഞ്ഞ് ബന്ധുക്കളെ ആശങ്കപ്പെടുത്തി കമ്മീഷന്‍ കൊടുക്കുന്ന ആശുപത്രികളിലേക്ക് എത്തിക്കുകയാണ് ഇവരുടെ രീതി.

മംഗലാപുരത്തെ ഒരു പ്രമുഖ ആശുപത്രി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപം തങ്ങളുടെ സര്‍വീസ് സെന്റര്‍ തന്നെ തുറക്കുകയും അവിടെ ജീവനക്കാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

മെഡിക്കല്‍ കോളേജിലെ വലിയൊരുവിഭാഗം ജീവനക്കാരുടെ സഹയത്തോടെയാണ് രോഗികളെ ഇവിടെ നിന്നും മംഗളൂരുവിലേക്ക് മാറ്റുന്നത്.

കമ്മീഷന്‍ നല്‍കുന്നത് ഉള്‍പ്പെടെ വന്‍ തുകയാണ് സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്നും ചികില്‍സാ ഫീസ് ഇനത്തില്‍ ഈടാക്കുന്നത്.

ജീവനക്കാര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും ഇവര്‍ പറഞ്ഞുവിട്ട രോഗി അഡ്മിറ്റായ ഉടന്‍തന്നെ ഗൂഗിള്‍പേ വഴി കമ്മീഷന്‍ അക്കൗണ്ടിലെത്തുന്നതായി ജനകീയാരോഗ്യവേദി കണ്‍വീനര്‍ എസ്.ശിവസുബ്രഹ്മണ്യന്‍ പറഞ്ഞു.

കാര്‍ഡിയോളജി വിഭാഗത്തിലെ ഏജന്റുമാരെ കണ്ടെത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അധാര്‍മ്മികതക്ക് കൂട്ടുനില്‍ക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തിപ്പെട്ടുവരുന്നുണ്ട്.