ലക്ഷ്മിനിലയം-വടക്കേമലബാറിലെ ആദ്യത്തെ കോണ്‍ക്രീറ്റ്‌വീട്-@ 83.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ മൂന്നേക്കര്‍ കാടിന് നടുവില്‍ ഒരു പടൂകൂറ്റന്‍ ബംഗ്ലാവ്-ഓരോ ഇഞ്ച് സ്ഥലത്തും ഭീതിയുടെ അന്തരീക്ഷമുള്ള ഒരു പ്രദേശം.

പൂക്കോത്ത്‌നടക്ക് സമീപം ദേശീയപാതയരികിലാണ് നിരവധി കഥകളുടെ നിഗൂഢതയില്‍ ലക്ഷ്മിനിലയം എന്ന ഈ വീട്.

വടക്കേമലബാറിലെ ആദ്യത്തെ കോണ്‍ക്രീറ്റ് വീട് നശിച്ചുതീരുന്നു. 1942 ല്‍ പട്ടാളത്തില്‍ ജോലിചെയ്യുന്ന കാലത്താണ് ഡോ.പുതുക്കുളങ്ങര കുഞ്ഞമ്പുനായര്‍ തൃച്ചംബരം പൂക്കോത്ത് നടയിലെ മുന്നേക്കറോളം സ്ഥലത്ത് പടുകൂറ്റന്‍ മാളിക പണിതത്.

അന്നത്തെ കാലത്ത് അദ്ഭുതമായിരുന്ന കോണ്‍ക്രീറ്റ് വീട് നിര്‍മിക്കുന്നതിന് മദ്രാസിലെ ചെങ്കല്‍പോട്ട് പ്രദേശത്ത് നിന്നാണ് തൊഴിലാളികളെ ഇവിടെ കൊണ്ടുവന്ന് മാസങ്ങളോളം താമസിപ്പിച്ചത്.

സിമന്റും പുറമെ നിന്നാണ് എത്തിച്ചത്.

താഴെയും മുകളിലുമായി വിശാലമായ എട്ട് മുറികളാണ് ഈ വീടിനുള്ളത്.

83 വര്‍ഷം പഴക്കമുള്ള വീടിന്റെ മൊസൈക്ക് പതിപ്പിച്ച നിലവും ചുമരുകളും ഇപ്പോഴും നിറം മങ്ങി നില്‍ക്കുന്നുണ്ട്.

എല്ലാ സൗകര്യങ്ങളുമുള്ള വീട് മൂവായിരം ചതുരശ്രഅടിയില്‍ അധികം വരുന്നതാണ്.

ബെഡ്റൂമില്‍ ശുചിമുറി ഉണ്ടായിരുന്ന അക്കാലത്തെ അപൂര്‍വം വീടുകളിലൊന്നായിരുന്നു   ഈ വീട്.

കുഞ്ഞമ്പുനായര്‍ക്കും ഭാര്യ ലക്ഷ്മിക്കും ഏഴ് മക്കളായിരുന്നു.

മൂത്തയാള്‍ പരേതനായ കുഞ്ഞിരാമന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനായിട്ടാണ് വിരമിച്ചത്. രണ്ടാമത്തെയാള്‍ സഹകരണ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച ബാലകൃഷ്ണന്‍, മൂന്നാമത്തെ മകള്‍ ഡോ.നാരായണി ചെന്നൈയില്‍ സ്ഥിരതാമസം, നാലാമത്തെ മകള്‍ വിജയലക്ഷ്മിയും ചെന്നൈയില്‍ തന്നെ കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്ന മകള്‍ സുഭദ്രയും എറണാകുളത്ത് ഉണ്ടായിരുന്ന യശോദയും മരണപ്പെട്ടു. ഏറ്റവും ഇളയമകനാണ് തളിപ്പറമ്പില്‍ കഴിയുന്ന രമേശന്‍, നാല് മക്കള്‍ മരിച്ചുകഴിഞ്ഞു.

മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിലും ഭാവിജീവിതം മെച്ചപ്പെടുത്തുന്നതിലും ഡോ.കുഞ്ഞമ്പുനായരും ഭാര്യയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

കോഴിക്കോട് ദേവഗിരി കോളജില്‍ നിന്നും ബിരുദമെടുത്തയാളാണ് മകന്‍ രമേശന്‍,

എഴുപതുകളുടെ അവസാനത്തോടെ പുതിയ ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും ക ടന്നുവരവ് കുഞ്ഞമ്പുനായര്‍ക്ക് രോഗികളുടെ എണ്ണം കുറച്ചു.

എന്നാല്‍ അന്നും മരുന്ന് ഉള്‍പ്പെടെ രണ്ട് രൂപ മാത്രമായിരുന്നു ഫീസ് വാങ്ങിയിരുന്നത്.

പ്രായത്തിന്റെ അവശത കൂടി ബാധിച്ചതോടെ ക്ലിനിക്കിലേക്കുള്ള വരവ് മുടങ്ങി.

ഇക്കാലത്തായിരുന്നു ഭാര്യയുടെ മരണവും ഇതോടെ അവശനിലയിലായ അദ്ദേഹം 1986 ല്‍ ചെന്നൈയിലെ പെണ്‍മക്കളുടെ വീട്ടിലേക്ക് മാറി. 1992 ലായിരുന്നു മരണം.

തളിപ്പറമ്പിലുണ്ടായിരുന്ന മകന്‍ രമേശന്‍ സ്വത്തുവകകള്‍ നോക്കിനടത്തുവാന്‍ വേണ്ടത്ര ശ്രദ്ധ കാട്ടാതായതോടെയാണ് കൂറ്റന്‍ മാളികവീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാം മോഷ്ടിക്കപ്പെടുകയും വീട് തന്നെ അനാഥമാവുകയും ചെയ്തത്.

ഉയര്‍ന്ന ജോലിയിലുള്ള മക്കളും മറ്റ് ബന്ധുക്കളും തളിപ്പറമ്പിലേക്ക് വരാതായതോടെ സ്വത്തുക്കള്‍ പലരും കൈയേറുകയും ചെയ്തു.

സഹകരണ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട കേസുകളും സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള നീക്കങ്ങളുമാണ് വിവാദമായി മാറിയത്.

ഡോ.കുഞ്ഞമ്പുനായരുടെ 1000 കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുക്കള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുമായി കര്‍മ്മസമിതി ഇപ്പോഴും സജീവമാണ്.

ഡോ.കുഞ്ഞമ്പുനായരുടെ അനധികൃതമായി കയ്യേറിയ എല്ലാ സ്വത്തുവകകളും വീണ്ടെടുക്കുമെന്നും അതിനായുള്ളനിയമപരമായ നീക്കങ്ങല്‍ അന്തിമഘട്ടത്തിലാണെന്നും മോണിറ്ററിംഗ് സമിതിയുടെ കണ്‍വീനറും പൊതുപ്രവര്‍ത്തകനുമായ പത്മന്‍ കോഴൂര്‍ പറഞ്ഞു.