ബിജെപി നേതാവിന്റെ ഒട്ടോറിക്ഷക്ക് നേരെ ആക്രമണം: സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ബി.ജെ.പി നേതാവിന്റെ ഓട്ടോറിക്ഷ തകര്‍ത്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

മാവിച്ചേരിയിലെ ചെറൂട്ട വീട്ടില്‍ ഉണ്ണിയുടെയും കണ്ടാലറിയാവുന്ന ഒരു സംഘം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ്.

ഇന്ന് പുലര്‍ച്ചെ 12.30 നാണ് ബി.ജെ.പി കുറ്റ്യേരി ഏരിയ പ്രസിഡന്റ് വടക്കിനി പുരയില്‍ വീട്ടില്‍ വി.പി.കുഞ്ഞിരാമന്റെ വീടിന് സമീപത്ത് നിര്‍ത്തിയിട്ട കെ.എല്‍-58 എഫ് 5948 ഓട്ടോറിക്ഷയുടെ മുന്‍വശത്തെ ഗ്ലാസ് അടിച്ച് തകര്‍ത്ത നിലയില്‍ കണ്ടത്.

5000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

വോട്ടെടുപ്പ് ദിവസം പനങ്ങാട്ടൂര്‍, മാവിച്ചേരി സ്‌കൂളുകളിലെ ബൂത്തുകളില്‍ ഏജന്റുമാര്‍ ഇരിക്കുകയും കുറ്റ്യേരി വാര്‍ഡില്‍ ആദ്യമായി ബിജെപി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തതിന്റെ പ്രതികാരമായി സി.പി.എം നേതൃത്വം നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ്.

അതിന്റെ ഭാഗമായാണ് അക്രമം നടത്തിയതെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

സംഭവസ്ഥലം ബി ജെ പി ജില്ല ജന.സെക്രട്ടറി എ.പി ഗംഗാധരന്‍, ജില്ല സെല്‍ കോഡിനേറ്റര്‍ രമേശന്‍ ചെങ്ങൂനി, കെ.കെ.ഹരിദാസ്, സനീഷ് ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സംഘം സന്ദര്‍ശിച്ചു.