വന്‍തീപിടുത്തം കൊപ്രഡ്രയര്‍ കത്തിനശിച്ചു-രണ്ടേമുക്കാല്‍ ലക്ഷം രൂപയുടെ നഷ്ടം

ഒരുമണിക്കൂറോളം അഗ്നിശമനസേനയുടെ കഠിനപരിശ്രമം

കല്യാശേരി: കൊപ്രഡ്രയറിന് തീപിടിച്ചു, കെട്ടിടവും കൊപ്രയും തേങ്ങയും ഉള്‍പ്പെടെ പൂര്‍ണമായി കത്തിനശിച്ചു.

കല്യാശ്ശേരി ബംഗാള്‍ റോഡരികില്‍ പാക്കന്‍ ജനാര്‍ദ്ദനന്റെ ഉടമസ്ഥതയിലുള്ള കൊപ്ര ഡ്രയറിനാണ് ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെ തീപിടിച്ചത്.

കെട്ടിടവും യന്ത്രങ്ങളും ഇരുപത് ക്വിന്റലോളം കൊപ്രയും തേങ്ങയും കത്തിനശിച്ചു.

അഞ്ചാംപീടികയില്‍ ജെ.പി. ഓയില്‍ മില്ല് നടത്തുന്ന ബല്‍രാജ് ചേലിലിന്റെ വീടിനോട് ചേര്‍ന്നാണ് ഡ്രയര്‍ ഉണ്ടായിരുന്നത്. കൊപ്ര ഉണക്കുന്നതിനിടയിലാണ് തീപിടുത്തുണ്ടായതെന്നാണ് സംശയിക്കുന്നത്.

രണ്ടരയോടെയാണ്  മില്ലില്‍ നിന്നും പുക ഉയര്‍ന്നു തീ പിടിച്ചത്. നാട്ടുകാര്‍ അര മണിക്കൂറോളം ശ്രമിച്ചിട്ടും തീ അണക്കാനായില്ല.

തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ഗ്രേഡ് കെ.വി.സഹദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് അഗ്‌നിശമന സേനയെത്തി ഒരു മണിക്കൂറോളം കഠിനശ്രമം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

അപ്പോഴേക്കും ഡ്രയര്‍ കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിരുന്നു. ചുറ്റുപാടും നിരവധി വീടുകള്‍ ഉണ്ടായിരുന്നതിനാല്‍ തീ പടര്‍ന്നുപിടിച്ചിരുന്നുവെങ്കില്‍ വന്‍ അപകടം ഉണ്ടായേനെ.

അഗ്നിശമനസേനയുടെ പ്രവര്‍ത്തനഫലമായാണ് തീ സമീപത്തെ വീടുകളിലേക്ക് പടരാതിരുന്നത്.

രണ്ടേ മുക്കാല്‍ ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.