കാല്‍ കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍.

ഓപ്പറേഷന്‍ തണ്ടര്‍, ഓണം സ്‌പെഷ്യല്‍ ഡ്രൈവ് എന്നിവയുടെ ഭാഗമായി തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ.ജോസഫിന്റെ നേതൃത്വത്തില്‍ കുറുമാത്തൂര്‍, ചെറുക്കള, കൂനം ഭാഗങ്ങളില്‍ നടന്ന മിന്നല്‍ റെയിഡില്‍ കാല്‍ക്കിലോ കഞ്ചാവുമായി ആസാം സ്വദേശിയായ റഷീദുല്‍ ഹഖ്(37)അറസ്റ്റിലായി.

ഇയാള്‍ നാട്ടിലേക്ക് പോയി തിരിച്ചു കേരളത്തിലേക്ക് വരുമ്പോഴാണ് കഞ്ചാവ് കൊണ്ടുവരുന്നത്.

ഇയാളുടെ കൂട്ടാളിയെ കുറിച്ച് അന്വേഷണം നടന്നുവരുന്നു. വില്‍പ്പന നടത്തിയതിനുശേഷം ബാക്കിയുള്ള കഞ്ചാവാണ് റെയിഡില്‍ പിടികൂടിയത്.

കഴിഞ്ഞദിവസം കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റിനാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് 12 കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു.

എക്‌സൈസ് പിടിയിലായ റഷീദുല്‍ ഹഖ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കും മലയാളികള്‍ക്ക് മടക്കം ചെറുപൊതികളിലായി കഞ്ചാവ് വില്‍പ്പന നടത്താറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ സമ്മതിച്ചു.

ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എ.അസീസ്, രാജേന്ദ്രന്‍, മനോഹരന്‍, എക്‌സൈസ് പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് കെ.മുഹമ്മദ് ഹാരിസ്, പി.കെ.രാജീവ, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രണവ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുജിത എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒരു ദിവസങ്ങളില്‍ എക്‌സൈസിന്റെ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.