സൊസൈറ്റി ജീവനക്കാരിയുടെ ആത്മഹത്യ, മുന്‍ പ്രസിഡന്റ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റിലായി.

പരിയാരം: സൈസൈറ്റി ജീവനക്കാരി സീനയുടെ ആത്മഹത്യ; ഒളിവില്‍ കഴിയുകയായിരുന്ന മുന്‍ പ്രസിഡന്റ് അറസ്റ്റില്‍.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിതിനെ തുടര്‍ന്ന് ഒളിവില്‍പോയ കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഗ്രിക്കള്‍ച്ചര്‍ വെല്‍ഫേര്‍ സൊസൈറ്റി മുന്‍ പ്രസിഡന്റ് തെക്കുമ്പാട്ടെ ടി.വി.രമേശനെയാണ്(59) പോലീസ് ബംഗളൂരുവില്‍ വെച്ച് പിടികൂടിയത്.

രമേശന്റെ പേരില്‍ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി പരിയാരം പോലീസ് 2023 സപ്തംബര്‍ 18 ന് കേസെടുത്തിരുന്നു.

രമേശന്‍ സീനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് രമേശനെ പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

2023 ജൂലായ്-31 നാണ് രാവിലെ 11.30 നാണ് കൊവ്വപ്പുറത്തെ സൊസൈറ്റി ഓഫീസിന്റെ താഴത്തെ മുറിയില്‍ സീനയെ തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ഉച്ചക്ക് രണ്ടോടെ മരണപ്പെടുകയായിരുന്നു.

ദേഹത്ത് വസ്ത്രത്തിനിടയിലും മുറിയിലെ മേശയില്‍ ഒട്ടിച്ചുവെച്ചതുമായ ആത്മഹത്യാകുറിപ്പ് പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സീനയുടെ ബന്ധുക്കളേയും സഹപ്രവര്‍ത്തകരെയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.

രമേശനാണ് തന്റെ മരണത്തിന് കാരണമെന്നും അയാളെ വിടരുതെന്നും കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.

നിസാര കാര്യങ്ങളുടെ പേരില്‍ രമേശന്‍ സീനയെ സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് അപമാനിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായും ഇത് കടുത്ത മനോവിഷമത്തിന് ഇടയാക്കിയെന്നും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. സഹപ്രവര്‍ത്തകരോടും സീന ഇത് പങ്കുവെച്ചതായി അവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സി.എം.പി നേതാവായ രമേശന്‍ പ്രസിഡന്റായിരിക്കയാണ് സംഭവം നടന്നത്. ഒരു വര്‍ഷത്തിന് ശേഷമാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.