നവരാത്രി മാഹാത്മ്യം വിളിച്ചോതി പെരുഞ്ചെല്ലൂരില്‍ രണ്ടാം ബൊമ്മക്കൊലു ഉത്സവത്തിന് തുടക്കമായി.

തളിപ്പറമ്പ്: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പി.നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ രണ്ടാം ബൊമ്മക്കൊലു ഉത്സവം ബദരീനാഥ് മുന്‍ രാവല്‍ ബ്രഹ്‌മശ്രീ ഈശ്വര പ്രസാദ് നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

മലയാള സിനിമയിലെ ആദ്യത്തെ വനിതാ ആര്ട്ട് ഡയറക്ടര്‍ ദുന്ദു രഞ്ജീവ് മുഖ്യാതിഥിയായിരുന്നു.

നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പദ്മനാഭന്‍, ഇ.കെ.കുഞ്ഞിരാമന്‍, മേപ്പള്ളി നാരായണന്‍ നമ്പൂതിരി, പി.സി.വിജയരാജന്‍, പി.വി.രാജശേഖരന്‍, പ്രമോദ് കുമാര്‍, ഡോ.കെ.വി.വല്‍സലന്‍, ഗിരീഷ് പൂക്കോത്ത്, മാത്യു അലക്‌സാണ്ടര്‍, ഡോ. രഞ്ജീവ് പുന്നക്കര, അജിത് കൂവോട്, വിനോദ് അരിയേരി, എ.കെ.ഷഫീക്, രാജേഷ് പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.

വെറും പ്രദര്‍ശനത്തിന് വേണ്ടിയല്ല, രാമായണം, പുരാണങ്ങള്‍, ദശാവതാരം എന്നിവ പോലെ ഒരു തലമുറയില്‍ നിന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഇന്ത്യന്‍ കഥകളെ ആഘോഷിക്കുന്ന തരത്തിലാണ് ഇവിടെ ബൊമ്മക്കൊലു പ്രതിമകള്‍ സജ്ജീകരിച്ചതെന്ന് സംഘാടകനായ വിജയ് നീലകണ്ഠന്‍ പറഞ്ഞു.

നവരാത്രി ആഘോഷത്തിന്‍ന്റെ ഭാഗമായി പരമ്പരാഗത ശൈലിയിലാണ് നിരവധി തീം ആയിട്ടാണ് ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്.

ആധുനിക തളിപ്പറമ്പിന്റെ രാജശില്പി എന്നറിയപ്പെടുന്ന പി. നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തിലാണ് രണ്ടാം ബൊമ്മക്കൊലു മനോഹരമായി ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ വ്യത്യസ്തമായ ആചാര പദ്ധതിയില്‍പ്പെട്ട അനേകം പ്രത്യേകതകളുള്ള ദേവിദേവന്മാരുടെയും മറ്റും ശില്പങ്ങളാണ് ഇവിടെ വ്യത്യസ്തമായി പല തീമുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്.

9 മുതല്‍ 12 വരെ വൈകീട്ട് 6 മുതല്‍ 8 വരെ പൊതുജനങ്ങള്‍ക്ക് കാണാനുള്ള അവസരമുണ്ടാകും.

രാമായണം, മഹാഭാരതം എന്നിവയിലെ പ്രധാന കഥാസന്ദര്‍ഭങ്ങള്‍, പുരാണം, വേദങ്ങള്‍, ഉപനിഷത്തുകള്‍, യാഗങ്ങള്‍, കൃഷ്ണലീല, ഗുരുകുല വിദ്യാഭ്യാസം, ഉപനയനം തുടങ്ങിയവയെല്ലാം ശില്‍പ്പരൂപത്തില്‍ കാണികള്‍ക്ക് മുന്നിലെത്തുന്നു.

പതിവില്‍ നിന്നും വ്യത്യസ്തമായി യേശുകൃസ്തുവിന്റെ ജനനവും, മക്കയും നാനാമത ചിഹ്നങ്ങളും ഇവിടെ ബൊമ്മക്കൊലുവായി അണിനിരത്തിയിട്ടുണ്ട്.