കമ്പ്യൂട്ടറൈസ്ഡ് കമ്പികുത്തല്‍ നാളെ മുതല്‍- പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി.

തിരുവനന്തപുരം: ആധുനിക യുഗത്തില്‍ നിന്ന് പിന്നോട്ട് സഞ്ചരിക്കുന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധമറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ പഴയതുപോലെ കമ്പികുത്തി ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനത്തിനെതിരെ ആള്‍ കേരളാ ഡ്രൈവിംഗ്

സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഭാരവാഹികള്‍ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിനെ നേരില്‍ കണ്ട് നിവേദനം നല്‍കി.

വിജയന്‍ ഭാരതി, വി.പി.പൈലി, സി.അബ്ദുള്ളക്കുട്ടി, പ്രമോദ് ധര്‍മ്മശാല, ജിമ്മിമാത്യു എന്നിവരാണ് ഇന്ന് രാവിലെ പ്രതിപക്ഷ നേതാവിനെ സന്ദര്‍ശിച്ച് പ്രശ്‌നത്തിന്റെ ഗൗരവം അറിയിക്കുകയും നിവേദനം നല്‍കുകയും ചെയ്തത്.

നാളെ നടക്കുന്ന ടെസ്റ്റ് ബഹിഷ്‌ക്കരിക്കാനും ഇതിന്‍ഫെ അശാസ്ത്രീയത പരീക്ഷാര്‍ത്ഥികളെ ബോധ്യപ്പെടുത്തുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ആറരകോടി രൂപ ചെലവഴിച്ച് കാഞ്ഞിരങ്ങാട് നിര്‍മ്മിച്ച കമ്പ്യൂട്ടറൈസ്ഡ് ഗ്രൗണ്ടിലാണ് പഴയതുപോലെ ടെസ്റ്റ് നടത്തുന്നത്.

കണ്ണൂര്‍, തളിപ്പറമ്പ് കമ്പ്യൂട്ടറൈസ്ഡ് ഗ്രൗണ്ടുകള്‍ നാളെ പഴയരീതിയിലേക്ക് മാറുകയാണ്.

പയ്യന്നൂര്‍, തലശേരി, ഇരിട്ടി എന്നിവിടങ്ങളില്‍ കമ്പികുത്തി തന്നെയാണ് ടെസ്റ്റ് നടക്കുന്നത്.