രാജരാജേശ്വരക്ഷേത്രത്തില്‍ സ്‌പെഷ്യല്‍ ദര്‍ശനത്തിന് 500 രൂപ, അന്നദാനഫണ്ടിലേക്കുള്ള സംഭാവനയെന്ന് പ്രസിഡന്റ്

തളിപ്പറമ്പ്: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചതോടെ 500 രൂപക്ക് പ്രത്യേക ദര്‍ശന ക്യൂ ഏര്‍പ്പെടുത്തിയതായി ആക്ഷേപം.

ഈ ഇനത്തില്‍ കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിലേറെ രൂപ ലഭിച്ചതായ വിവരവും പുറത്തുവന്നിട്ടുണ്ട്.

ദര്‍ശത്തിന് ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെ പരാതികള്‍ വ്യാപകമാണ്.

എന്നാല്‍ അന്നദാനഫണ്ടിലേക്ക് 500 രൂപ സംഭാവന നല്‍കുന്നവര്‍ക്ക് ദര്‍ശനത്തിന് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തിയതാണെന്നാണ് ടി.ടി.കെ. ദേവസ്വം പ്രസിഡന്റ് ടി.കെ.വിനോദ്കുമാറും എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.പി.വിനയനും പറയുന്നത്.

മുമ്പൊന്നും കെട്ടുകേള്‍വിയില്ലാത്തതാണ് തളിപ്പറമ്പ് രാജരാജേശ്വരനെ തൊഴാന്‍ പണം വാങ്ങി പ്രത്യേക ക്യൂ ഏര്‍പ്പെടുത്തിയതായ വിവരമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും വലിയൊരു വിഭാഗം ഭക്തജനങ്ങള്‍ പറയുന്നു.

ടി.ടി.കെ ദേവസ്വം പ്രസിഡന്റ് പറയുന്ന വിധത്തില്‍ അന്നദാനഫണ്ടിലേക്ക് 500 രൂപ തരുന്നവര്‍ക്ക് ദര്‍ശനത്തിന് പ്രത്യേക ക്യൂ എന്നത് നിലവിലില്ലാത്തതാണെന്നും ഇവര്‍ പറയുന്നു.

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും നിരവധി പേര്‍ ആണ് രാജരാജേശ്വര ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നത്.

ക്ഷേത്രം ജീവനക്കാര്‍, ഉത്സവാഘോഷ കമ്മിറ്റി വളണ്ടിയര്‍മാര്‍, മാതൃ സമിതി അംഗങ്ങള്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, പോലീസ്, ക്ഷേത്രം സെക്യൂരിറ്റി ഗാര്‍ഡ് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം വഴിയാണ് തിരക്ക് നിയന്ത്രിക്കുന്നത്.

രാജരാജേശ്വര സങ്കല്‍പ്പത്തില്‍ പ്രതിഷ്ഠ ഉള്ളതിനാല്‍ വെറും കയ്യോടെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കരുത് എന്നാണ് പറയപ്പെടുന്നത്.

രാത്രി ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും ലഘു ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

രാത്രി 10 മണിക്ക് മുന്നേ ക്ഷേത്രത്തിലെത്തുന്ന എല്ലാവര്‍ക്കും ദര്‍ശനം നല്‍കിയതിനു ശേഷം മാത്രമേ നട അടക്കുകയുള്ളൂ എന്നാണ് ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.ടി.കെ.ദേവസ്വം പ്രസിഡന്റ് പറയുന്നു.