സുരക്ഷ ആശുപത്രിക്ക് മാത്രമല്ല, രോഗിയുടെ ജീവനും- സുരക്ഷാ ജീവനക്കാരന് മെഡിക്കല്‍ കോളേജിന്റെ ആദരവ്.

പരിയാരം: രോഗിയുടെ ജീവനിലും സുരക്ഷ പാലിച്ച സെക്യൂരിറ്റി ജീവനക്കാരന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ആദരവ്.

ലിഫ്റ്റില്‍കുഴഞ്ഞുവീണ രോഗിക്ക് സുരക്ഷാവിഭാഗം ജീവനക്കാരന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് പുതുജീവന്‍ ലഭിച്ചത്.

കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ഡയാലിസിസിന് ശേഷം വീല്‍ചെയറില്‍ ലിഫ്റ്റ് വഴി കാര്‍ഡിയോളജി വാര്‍ഡിലേക്ക് പോവുകയായിരുന്ന കോഴിക്കോട് വളയം സ്വദേശിയാണ് ലിഫ്റ്റില്‍ കുഴഞ്ഞ് വീണ് ബോധരഹിതനായത്.

ലിഫ്റ്റില്‍ ഉണ്ടായിരുന്ന സുരക്ഷാവിഭാഗം ജീവനക്കാരന്‍ പി.പി സന്തോഷ് ഹൃദയം നിലച്ച രോഗിക്ക് ഇത്തരം അടിയന്തരഘട്ടത്തില്‍ നല്‍കേണ്ടുന്ന സി.പി.ആര്‍. ഉടനടി നല്‍കുകയും കാര്‍ഡിയോളജി വിഭാഗം സി.സി.യുവില്‍ എത്തിച്ച് അടിയന്തര വൈദ്യസഹായം നല്‍കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്തു.

തക്കസമയത്ത് നല്‍കിയ ചികിത്സയാണ് വയോധികന്റെ ജീവന്‍ രക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അടിയന്തര ഘട്ടത്തില്‍ സമയോചിതമായി ഇടപെടുകയും, രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുകയും ചെയ്ത സുരക്ഷാ വിഭാഗം ജീവനക്കാരന്‍ പി.പി സാന്തോഷിനെ ആശുപത്രി സൂപ്രണ്ട് ഡോ:കെ.സുദീപ് അഭിനന്ദിച്ചു.

ആര്‍.എം.ഒ ഡോ. സരിന്‍, ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ. എം. വി. ബിന്ദു, സെക്യൂരിറ്റി ഓഫീസര്‍ സതീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.