ഛത്തീസ്ഗഡിലെ ബിജാപൂരില്‍ സംയുക്ത സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.

ബിജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ സംയുക്ത സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ബീജാപൂരിലെ വനത്തിനുള്ളില്‍ രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

3 ജില്ലകളില്‍ നിന്നുള്ള സംസ്ഥാന പൊലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും (സിആര്‍പിഎഫിന്റെ എലൈറ്റ് ജംഗിള്‍ വാര്‍ഫെയര്‍ യൂണിറ്റ് കമാന്‍ഡോ ബറ്റാലിയന്‍), സിആര്‍പിഎഫിന്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനില്‍ പങ്കെടുത്തതായി അധികൃതര്‍ അറിയിച്ചു.

വെടിവയ്പ്പില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരമെന്നും പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുന്നതായും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സേനയില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഡില്‍ ഈ മാസം ഇതുവരെ 26 മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജനുവരി 12 ന് ബീജാപൂര്‍ ജില്ലയിലെ മദ്ദേഡ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.