ലീവ് സറണ്ടര്‍ പ്രതിഷേധ കഞ്ഞി വെച്ച് എന്‍ജിഒ അസോസിയേഷന്‍

തളിപ്പറമ്പ്: വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ലീവ് സറണ്ടര്‍ പോലും നല്‍കാതെ ജീവനക്കാരെ കബളിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍.ജി.ഒ. അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കഞ്ഞിവെച്ച് പ്രതിഷേധം.

ഈ സാമ്പത്തിക വര്‍ഷത്തെ ലീവ് സറണ്ടര്‍ ഏപ്രില്‍ 1 മുതല്‍ വിതരണം ചെയ്യേണ്ടത് ഇതുവരെയായി നല്‍കാതെ തടഞ്ഞുവെച്ചിരുന്നു.

ആയത് കഴിഞ്ഞ ദിവസത്തെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2023 മുതല്‍ പി.എഫില്‍ ലയിപ്പിക്കുമെന്നും 4 വര്‍ഷത്തിനു ശേഷം പി എഫ് താല്‍ക്കാലിക വായ്പയായി ലഭിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

ജീവനക്കാര്‍ക്ക് പണമായി നല്‍കേണ്ട സറണ്ടര്‍ നല്‍കാതെ 2027 ലേക്ക് മാറ്റിവെക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

കോവിഡിന്റ പേരില്‍ ധനസ്ഥിതി മോശമാണെന്ന് പറഞ്ഞ് ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും മറുവശത്ത് ധൂര്‍ത്തും സ്വജനപക്ഷപാതവും നടത്തുന്ന സര്‍ക്കാര്‍ നടപടി ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റി കുറ്റപ്പെടുത്തി.

ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജീവനക്കാരുടെ ഇടയില്‍ പിച്ചയെടുത്ത തുക ഉപയോഗിച്ച് മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധ കഞ്ഞി വെച്ചു.

പരിപാടിയുടെ ഉദ്ഘാടനം ബ്രാഞ്ച് പ്രസിഡന്റ് എം.സനീഷിന്റെ അധ്യക്ഷതയില്‍ ജില്ല പ്രസിഡന്റ് കെ.വി.മഹേഷ് നിര്‍വ്വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.വി.വിനോദ്, ടി.നാരായണന്‍, ബ്രാഞ്ച് സെക്രട്ടറി ജസ്റ്റിന്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് കെ.പി.പോള്‍ എന്നിവര്‍ സംസാരിച്ചു.

അനീഷ് ഓടക്കാട്, കെ.പി.സി.ഹാരിസ്, എം.സി.കൃഷ്ണകുമാര്‍, ഒ.സി.പ്രദീപ്കുമാര്‍, കെ.വി പ്രശാന്തന്‍, ടി.ജി ഷാജി, കെ.ഗായത്രി, കെ.കെ.സത്യചന്ദ്രന്‍, കെ.അബ്ദുള്‍ ജബ്ബാര്‍, പി.വി.സജീവന്‍, എം.അജീഷ്, വി.ശ്രീരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി