കൊട്ടാരക്കരയുടെയും കൊട്ടാരക്കരയുടെയും പെണ്‍മക്കള്‍@58.

     മലയാളത്തില്‍ 31 സിനിമകള്‍ നിര്‍മ്മിച്ച കെ.പി.കൊട്ടാരക്കരയുടെ ആദ്യത്തെ സിനിമയാണ് പെണ്‍മക്കള്‍. ശശികുമാര്‍ സംവിധാനം ചെയ്ത ഈ സിനിമ റിലീസ് ചെയ്തത് 1966 ജൂണ്‍-17 ന് 58 വര്‍ഷം മുമ്പാണ്. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, പ്രേംനസീര്‍, എസ്.പി.പിള്ള, ടി.കെ. ബാലചന്ദ്രന്‍, മണവാളന്‍ ജോസഫ്, കുഞ്ചന്‍, കടുവാക്കുളം ആന്റണി, ഫ്രണ്ട് രാമസ്വാമി, പഞ്ചാബി, മാസ്റ്റര്‍ മാധവന്‍, അംബിക, ഷീല, കമല, മീന, ലീല, ശോഭ, ജയഭാരതി, രാധിക, ബേബിരജനി, സുശീല, സുമതി എന്നിവരാണ് മുഖ്യവേഷങ്ങളണിഞ്ഞത്. വീനസ്, അരുണാചലം എന്നീ സ്റ്റുഡിയോകളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പെണ്‍മക്കളുടെ ക്യാമറാമാന്‍ പി. ബാലസുബ്രഹ്‌മണ്യമാണ്. കലാസംവിധാനം ആര്‍.ബി.എസ് മണിയും, ചിത്രസംയോജനം ഉമാനാഥും, നൃത്തസംവിധാനം ഇ. മാധവനും, മേക്കപ്പ് ശങ്കര്‍, ഭാസ്‌കക്കര്‍ എന്നിവരും നിര്‍വ്വഹിച്ചു. വയലാര്‍ രാമവര്‍മ്മ രചിച്ച എട്ട്് ഗാനങ്ങക്ക് സംഗീതം പകര്‍ന്നത് ബാബുരാജാണ്. യേശുദാസു്, കമുകറ പുരുഷോത്തമന്‍, ബാബുരാജ്, പി. ലീല, വസന്ത, എസ് ജാനകി എന്നിവര്‍ പിന്നണിയില്‍ പാടി.

കഥാസംഗ്രഹം

സത്യവാന്‍ശങ്കുപിള്ള(കൊട്ടാരക്കര ശ്രീധരന്‍നായര്‍) പോലീസുദ്യോഗസ്ഥനായിരുന്നു. അയാള്‍ക്കു് ഏഴ് പെണ്‍മക്കളുണ്ട്. ഭാര്യ മരിച്ചുപോയി. മക്കളെ പോറ്റാന്‍ തന്റെ തുച്ഛമായ വരുമാനമല്ലാതെ മറ്റു് മാര്‍ഗ്ഗങ്ങളൊന്നുമില്ല. എങ്കിലും സത്യം വിട്ട് പ്രവൃത്തി ചെയ്യുവാന്‍ മടിച്ച ആ നല്ല മനുഷ്യന്‍ ജോലി രാജിവെച്ചു.

പുരുഷന്റെ ജിവിതത്തിനുവേണ്ടിയുള്ള സൃഷ്ടിയാണ്് സ്ത്രീ എന്ന തത്വശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ചന്ദ്രന്‍മുതലാളിയുടെ ആഫീസിലെ ജോലിക്കാരിയാണ്് രണ്ടാമത്തെ മകള്‍ പത്മ. അവളുടെ വരുമാനംകൊണ്ടാണ് ശങ്കുപിള്ളയുടെ കുടുംബം പുലര്‍ന്നുപോന്നത്. അറുപിശുക്കനും ഇരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്നവനുമായ കാലന്‍ കേശവപിള്ളയുടെ മകനായ മധു(പ്രേംനസീര്‍) പത്മയുമായി അടുപ്പത്തിലായി. പക്ഷെ മധുവിന് ജോലിയൊന്നുമില്ല. പത്മയെ വിവാഹം കഴിക്കുന്നതിനുവേണ്ടി ജോലിയന്വേഷിച്ച് അയാള്‍ മദിരാശിക്ക് പുറപ്പെട്ടു. തന്റെ കാമുകനുമൊത്തു പുറപ്പെടുവാന്‍ തയ്യാറായ പത്മയെ അച്ഛന്‍ പിന്‍തിരിപ്പിച്ചു.

തന്റെ സ്‌നേഹിതയുടെ, സ്ഥലത്തെ ഉപദേശിയുടെ, മകളുടെ കല്യാണത്തിനു പോകുവാന്‍ വേണ്ടി പത്മ അടുത്ത വീടായ കോയിക്കലെ കുഞ്ഞമ്മ, കേശവപിള്ളയുടെ ഭാര്യയോട്് ഒരു മാല കടംവാങ്ങി. പക്ഷെ കല്ല്യാണാഘോഷത്തിനിടയ്ക്ക് അത്് ആരോ മോഷ്ടിച്ചെടുത്തു. പോലീസിനെ ഭയന്നു് മോഷ്ടാവ് മാല ഒരിടത്ത് കുഴിച്ചിട്ടു. കാലന്‍കേശവന്‍പിള്ള അത് കണ്ടെടുത്തു. കുഞ്ഞമ്മയ്ക്ക് മാലയോ അല്ലെങ്കില്‍ അതിന്റെ വിലയോ കൊടുക്കണം. മാല കേശവപിള്ളയ്ക്ക് കൊടുക്കുവാനാണ് കുഞ്ഞമ്മ പറഞ്ഞത്.

കേശവപിള്ള മാലയ്ക്ക് മൂവായിരം രൂപയാണ് ആവശ്യപ്പെട്ടത്. ഗത്യന്തരമില്ലാതെ ശങ്കരപിള്ള തന്റെ കിടപ്പാടം കേശവപിള്ളയ്ക്ക് പണയപ്പെടുത്തി. ഇതിനിടയില്‍ ശങ്കുപിള്ളയുടെ മൂത്തമകള്‍ കമല മുതലാളിയോടു് കേശവപിള്ളയുടെ കടം വീട്ടുവാനായി കുറെ രൂപ ആവശ്യപ്പെട്ടു. പ്രതിഫലമെന്നോണം മുതലാളി ആവശ്യപ്പെട്ടതു് അവളുടെ ചാരിത്ര്യമാണ്.. പക്ഷെ അവള്‍ അയാളെ മാനസാന്തരപ്പെടുത്തുകയാണ് ഉണ്ടായത്.

ജീവിക്കുവാനും മക്കളെ നല്ല നിലയില്‍ പോറ്റുവാനും വേണ്ടി ശങ്കുപിള്ള റിക്ഷാവലിക്കാരനായി മാറി. ഒരു ദിവസം കമല അറിയാതെ ആ റിക്ഷായില്‍ കയറി മുതലാളിയുടെ വീട്ടില്‍ എത്തി. അവിടെ വച്ചാണ് അച്ഛനും മകളും തിരിച്ചറിയുന്നത്. മകളെ തെറ്റിദ്ധരിച്ച ശങ്കുപിള്ള അവളെ വീട്ടിനു പുറത്താക്കി. കോയിക്കല്‍കുഞ്ഞമ്മ കമലയെ വളര്‍ത്തുപുത്രിയായി സ്വീകരിച്ചു.

കുഞ്ഞമ്മ സുഖക്കേടുനടിച്ച് മധുവിനെ കത്തയച്ചു വരുത്തി. മകന്‍ നാട്ടിലെത്തിയപ്പോള്‍ കമലയെ വിവാഹം കഴിക്കുവാന്‍ കുഞ്ഞമ്മ ആവശ്യപ്പെട്ടു. പക്ഷെ പത്മയും മധുവും പ്രേമയും പ്രേമബദ്ധരാണെന്നറിഞ്ഞ കമല ആകെ വിഷമിച്ചു. മധുവും വിഷമത്തിലായി. സ്‌ക്കൂളില്‍ പോകുന്ന തന്റെ കൊച്ചുമകളുപോലും പ്രേമലേഖനങ്ങള്‍ കൈമാറ്റം ചേയ്തുതുടങ്ങിയപ്പോള്‍ ശങ്കുപിള്ള ആകെ പരവശനായി.

തെറ്റിദ്ധാരണകളുടെ കാര്‍മേഘപടലങ്ങള്‍ ഓരോന്നായി നീങ്ങിത്തുടങ്ങി. ദുര്‍വൃത്തനായ മതലാളി മാനസാന്തരപ്പെട്ട് എല്ലാ ദുര്‍ഗുണങ്ങളില്‍ നിന്നും വിമുക്തനായ ചന്ദ്രന്‍ കമലയെ വേള്‍ക്കുവാന്‍ തയ്യാറായി. മധുവും പത്മയും തമ്മിലുള്ള വിവാഹവും കുഞ്ഞമ്മയുടെ സാന്നിദ്ധ്യത്തില്‍ നടന്നു. ശങ്കുപിള്ള സമാധാനവും സന്തോഷവുമുള്ള ജീവിതത്തിലേയ്ക്ക്് മടങ്ങുന്നതോടെ സിനിമ പൂര്‍ണമാവുന്നു.