സ്ഥാപനം ലോകപ്രസിദ്ധം, റോഡ് പക്ഷെ, കുപ്രസിദ്ധം.

തളിപ്പറമ്പ്: ലോകപ്രശസ്തമാണ് പന്നിയൂരിലെ കുരുമുളക് ഗവേഷണകേന്ദ്രം.

പന്നിയൂര്‍ ഒന്ന് അത്യുല്‍പ്പാദന ശേഷിയുള്ള കുരുമുളക് ഇനം ലോകത്തിന് സംഭാവന ചെയ്ത സ്ഥാപനം.

ഇപ്പോള്‍ കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഈ സ്ഥാപനത്തിലേക്ക് പ്രതിദിനം എത്തുന്നത് നിരവധിയാളുകളാണ്.

വിദേശത്തുനിന്നുപോലും ആളുകള്‍ ഇവിടെ എത്തുന്നുണ്ട്.

തളിപ്പറമ്പ്-വായക്കമ്പ മലയോര ഹൈവേയില്‍ നിന്നും ഗവേഷണകേന്ദ്രത്തിലേക്കുള്ള വെറും 800 മീറ്റര്‍ റോഡ് പക്ഷെ,. കാല്‍നടപോലും സാധിക്കാത്ത വിധത്തില്‍ തകര്‍ന്നുകിടക്കുകയാണ്.

2012 ലാണ് ഈ റോഡ് അവസാനമായി ടാറിംഗ് നടത്തിയത്.

എല്ലാ വര്‍ഷവും കാര്‍ഷിക സര്‍വകലാശാലയുടെ ബജറ്റില്‍ റോഡ് നവീകരണത്തിന് തുക വകയിരുത്താറുണ്ടെങ്കിലും ടെണ്ടര്‍ നടപടികള്‍ മാത്രം നടക്കാറില്ലെന്ന് കുരുമുളക് ഗവേഷണകേന്ദ്രത്തിലെ തൊഴിലാളി സംഘടനാ നേതാക്കള്‍ പറയുന്നു.

നിരവധി തവണ ഈ വിഷയം തൃശൂരിലെ അധികൃതര്‍ക്ക് മുന്നില്‍ എത്തിച്ചുവെങ്കിലും ഒന്നും നടക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.

ഇരു വശങ്ങളിലും മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന ഈ റോഡ് തകരാതെ നിലനില്‍ക്കണമെങ്കില്‍ കോണ്‍ക്രീറ്റ് ചെയ്യുകയോ ഇന്റര്‍ലോക്ക് ചെയ്യുകയോ വേണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

ഈ വിഷയം കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ക്ക് മുന്നില്‍ ശക്തമായി ഉന്നയിച്ച് പരിഹാരം കാണാന്‍ ഇച്ഛാശക്തിയുള്ള നേതൃത്വം പന്നിയൂര്‍ ഗവേഷണകേന്ദ്രത്തില്‍ ഇല്ലാത്തതാണ് പ്രശ്‌നപരിഹാരം നീളാന്‍ കാരണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

.