എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു.

പരിയാരം: എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു.

കടന്നപ്പള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപം വെച്ചാണ് ഇന്നലെ ഉച്ചയോടെ സംഭവം നടന്നത്.

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി പ്രവര്‍ത്തിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ സ്‌ക്കൂളില്‍ തടഞ്ഞുവെച്ച വിവരമറിഞ്ഞാണ് തസ്ലിം സ്‌ക്കൂളിലെത്തിയത് ഈ സമയത്താണ് പുറത്തുനിന്നെത്തിയ എസ്.എഫ്.ഐ-ഡി.വൈ.എഫ് ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തസ്ലീമിനെ ഹെല്‍മെറ്റ് കൊണ്ടും വടികൊണ്ടുമാണ് തസ്ലീമിനെ മര്‍ദ്ദിച്ചതെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍കരീം ചേലേരി പറഞ്ഞു.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ 30 വര്‍ഷമായി തുടര്‍ന്ന എസ്.എഫ്.ഐ കുത്തക തകര്‍ക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതിന്റെ പ്രതികാരമായിട്ടാണ് തസ്ലീമിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും പോലീസ് തക്കസമയത്ത് സ്ഥലത്തെത്തിയതുകൊണ്ട് മാത്രമാണ് ജീവനോടെ രക്ഷപ്പെടാനായതെന്നും ചേലേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പരിയാരം മണ്ഡലം പ്രസിഡന്റ് പി.വി.സജീവന്‍, മുസ്ലിംലീഗ് പരിയാരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.വി.അബ്ദുല്‍ഷുക്കൂര്‍, കെ.എസ്.വൈ.എഫ് സംസ്ഥാന ജന.സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി, ഇബ്രാഹിംകുട്ടി തിരുവെട്ടൂര്‍, നജ്മുദ്ദീന്‍ പിലാത്തറ എന്നിവരും മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന തസ്ലീമിനെ സന്ദര്‍ശിച്ചു.

സംഭവത്തില്‍ മൂന്നുപേരെ പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.