മരയ്ക്കാര്‍ ഒ ടി ടി യിലെ സിംഹമാവും-ആമസോണ്‍പ്രൈമിലായിരിക്കും റിലീസ്-

കൊച്ചി: മോഹന്‍ലാല്‍പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലേക്കില്ല.

ഫിലിം ചേമ്പര്‍ പ്രതിനിധികളും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു.

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. അത്രയും തുക നല്‍കാനാവില്ലെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ വ്യക്തമാക്കിയതായാണ് വിവരം.

ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ തിയേറ്ററുടമകള്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഒടിടി റിലീസിലേക്ക് പോകുന്നത്.

ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരിക്കും ചിത്രം റിലീസിനെത്തുന്നത്. ഒദ്യോഗിക പ്രഖ്യാപനം ഉടനെ തന്നെയുണ്ടാകും.

100 കോടിരൂപയോളം ചെലവിട്ടാണ് ചിത്രം നിര്‍മിച്ചത്. ഏകദേശം രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

മോഹന്‍ലാലിനെ പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്നും മരയ്ക്കാര്‍ ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു.

അത് തിയേറ്ററുടമകളില്‍ കടുത്ത അതൃപ്തിയുണ്ടാക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് തിയേറ്ററുകള്‍ തുറന്നത്.

എന്നാല്‍ ജനപങ്കാളിത്തമില്ല. മിക്കതിയേറ്ററുകളിലും ഷോകള്‍ റദ്ദാക്കേണ്ട സാഹചര്യമുണ്ടായി.

മരയ്ക്കാര്‍ പോലൊരു ചിത്രം റിലീസിനെത്തിയാല്‍ പ്രേക്ഷകര്‍ കൂടുതലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു തിയേറ്ററുടമകള്‍.