ജപ്തിഭീഷണി:പോലീസില്‍ ഫോണ്‍ ചെയ്തറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി

പരിയാരം: ജപ്തിഭീഷണിയെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു പറഞ്ഞ ശേഷം യുവാവ് ജീവനൊടുക്കി.

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കുളങ്ങോട് സ്വദേശി ആര്യങ്കൊമ്പില്‍ ഷനോജ്(40)ആണ് മരിച്ചത്.

പ്രവാസിയായിരുന്ന ഷനോജ് കോവിഡ് സമയത്താണ് നാട്ടിലെത്തിയത്.

വിദേശത്ത് ജോലിയിരിക്കെ കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്ക്, പരിയാരം സഹകരണ ബാങ്ക്, എടക്കോം അര്‍ബന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് വീട് വെക്കാന്‍ വായ്പയെടുത്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഫെഡറല്‍ ബാങ്കാണ് ജപ്തിനടപടികളുമായി മുന്നോട്ടുവന്നത്..

ഇതില്‍ 10 ലക്ഷം രൂപ തിരിച്ചടക്കാന്‍ ബാക്കിയുള്ളതിനാല്‍ ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകവെയാണ് ഇന്ന് രാവിലെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ബാങ്കിലെ കടങ്ങളുടെ തിരിച്ചടവ് സംബന്ധിച്ച് ജപ്തി നടപടികളുമായി ബാങ്കുകള്‍ മുന്നോട്ട് പോയത് ഷനോജിനെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

നാട്ടിലെത്തിയശേഷം നിര്‍മ്മാണ തൊഴിലാളിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഷനോജ്.

ഭാര്യ:അമിത (എടക്കാട്).

മക്കള്‍ അശ്വദേവ് (5), രണ്ടര വയസ് വീതം പ്രായമുള്ള രണ്ട് ഇരട്ടക്കുട്ടികളുമുണ്ട്.

എ.എം.മോഹനന്‍-ചെല്ലമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍:മനോജ്, മനിജ.