പോലീസയ്യപ്പന്‍മാരുടെ ഫോട്ടോഷൂട്ട്-ഡി.ജി.പി റിപ്പോര്‍ട്ടാവശ്യപ്പെട്ടു.

ശബരിമല: ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമായതിന് പിന്നാലെ റിപ്പോര്‍ട്ട് തേടി എഡിജിപി എസ് ശ്രീജിത്.

സംഭവത്തില്‍ സന്നിധാനം സ്പെഷ്യല്‍ ഓഫീസറോടാണ് എഡിജിപി റിപ്പോര്‍ട്ട് തേടിയത്.

തിങ്കളാഴ്ച ഡ്യൂട്ടിക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്തത്.

ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചതോടെയാണ് വിവാദമായത്.

വിഷയത്തില്‍ പൊലീസുകാര്‍ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയിരുന്നു.

അയ്യപ്പ വിശ്വാസികള്‍ പരിപാവനമായി കരുതുന്നതാണ് പതിനെട്ടാം പടി.

മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ പതിനെട്ടാം പടിയിലൂടെ അയ്യപ്പനെ തൊഴുത് പിറകോട്ടാണ് ഇറങ്ങുന്നത് .

പതിനെട്ടാംപടിയുടെ ആചാരം അതായിരിക്കെ അയ്യപ്പനെ പുറംതിരിഞ്ഞ് നിന്ന് ഫോട്ടോഷൂട്ട് നടത്താന്‍ അയ്യപ്പ വിശ്വാസികളായ ആര്‍ക്കും കഴിയില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം വ്യക്തമാക്കി.

പൊലീസ് ഉദ്യോസ്ഥര്‍ക്ക് ഇതിന് ഒത്താശ നല്‍കിയത് മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വിആര്‍.രാജശേഖരന്‍ എന്നിവര്‍ ആരോപിച്ചു.

സംഭവത്തില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതിയും പ്രതിഷേധിച്ചു.

മേല്‍ശാന്തിയും തന്ത്രിയുമടക്കമുള്ള ആചാര്യന്മാര്‍ പോലും നടയടച്ച് ഇറങ്ങുമ്പോള്‍ പുറകോട്ടാണ് ഇറങ്ങുന്നത്.

ആചാര ലംഘനം നടത്തിയ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അയ്യപ്പ വിശ്വാസികളായ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വികെ ചന്ദ്രന്‍ ആവശ്യപ്പെട്ടു.