പതിനേഴ്കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിനതടവും 75,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: 17 കാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയെ ഏഴ് വര്‍ഷം കഠിനതടവിനും 75,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു.

വയനാട് തൊണ്ടര്‍നാട് കോറോത്തെ പോയിറ്റിക്കല്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ കെ.സി.വിജേഷ്(25)നെയാണ് ശിക്ഷിച്ചത്.

രണ്ടാം പ്രതി പുല്‍പ്പള്ളി പാതിരിയിലെ കുന്നത്ത് ചിറയില്‍ വീട്ടില്‍ കെ.കെ.മനോജ്(30) നെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു.

തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷാണ് ശിക്ഷ വിധിച്ചത്. 2022 സപ്തംബര്‍ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രാവിലെ സ്‌കൂളിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടിയെ പ്രതി കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

പെണ്‍കുട്ടിയുമായി വീട്ടിലെത്തിയ സംഘത്തെ വിജേഷിന്റെ വീട്ടുകാര്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ മറ്റൊരു വീട്ടിലെത്തി താമസിക്കുകയായിരുന്നു.

തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയാണ് പ്രതികളെ പിടികൂടിയത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.

തളിപ്പറമ്പ് പോലീസ് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ പരിചയപ്പെട്ടത്.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസിന്  പെണ്‍കുട്ടിയുടെ സഹപാഠികളില്‍ നിന്നാണ് വയനാട് സ്വദേശി വിജേഷിന്റെ ഫോണ്‍നമ്പര്‍ ലഭിച്ചത്.

ഈ ഫോണ്‍നമ്പറിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കുറ്റ്യാടി ഭാഗത്ത് ഉണ്ടെന്ന് വ്യക്തമായി.

ഇവിടെ ഒരു വീട്ടില്‍ താമസിച്ച സംഘം പോലീസ് പിന്തുടരുന്നത് മനസിലാക്കി കാറില്‍ രക്ഷപ്പെടുകയായിരുന്നു.

തളിപ്പറമ്പ് പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇതിനിടെ വയനാട് പ്രദേശത്ത് അന്വേഷണത്തിനെത്തുകയും ചെയ്തു.

ഈ ഭാഗത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും തളിപ്പറമ്പ് പോലീസ് വിവരം നല്‍കിയത് പ്രകാരം പോലീസ് വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിനായില്ല.

ഒടുവില്‍ കുറ്റ്യാടി ചുരം മേഖലയില്‍ വെച്ച് വിജേഷിന്റെ ഫോണ്‍ സ്വിച്ചോഫ് ചെയ്യപ്പെട്ടു.

തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിന്തുടര്‍ന്നു.

ഒടുവില്‍ പേരാവൂര്‍ തൊണ്ടിയില്‍ വെച്ച് പോരാവൂര്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വിജേഷ് നേരത്തെയും നിരവധി കേസുകളില്‍ പ്രതിയായിരുന്നു.

പെണ്‍കുട്ടിയുമായി പോകുന്നതിനിടെ 14 ന് രാവിലെ ഏഴ് മണിക്ക് തളിപ്പറമ്പിലെ വ്യാപാരി കെ.പി.അബ്ദുള്‍ലത്തീഫിനെ പ്രതികള്‍ സഞ്ചരിച്ച കെ.എല്‍.10 ബി.എ 0393 ഹൂണ്ടായി ഇയോണ്‍ കാര്‍ ഇടിച്ചുവീഴ്ത്തിയിരുന്നു.

പെണ്‍കുട്ടിയുമായി പെട്ടെന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ മന്നയില്‍ വെച്ചും ഈ കാര്‍ രണ്ടുപേരെ ഇടിച്ചുവീഴ്ത്തിയിരുന്നു.

അപകടം ഉണ്ടാക്കിയ കാറില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നതായി നാട്ടുകാര്‍ പോലീസില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ കാര്‍ കണ്ടെത്തിയ പോലീസ് തുടര്‍ന്ന് സിനിമാ സ്റ്റൈലില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.