പാലകുളങ്ങരയില്‍ കലങ്ങുന്നത് ആരുടെ കുളം-മല്‍സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍.

      സ്ഥിരമായി ഒരു ഭാഗത്തേക്കും ചാഞ്ഞുനില്‍ക്കാത്ത വാര്‍ഡാണ് തളിപ്പറമ്പ് നഗരസഭയിലെ പാലകുളങ്ങര.

രണ്ടു തവണ സി.പി.എമ്മും ബി.ജെ.പിയും വിജയിച്ച വാര്‍ഡില്‍ 2015 ലാണ് കോണ്‍ഗ്രസ് വിജയിച്ചത്.

ഇത്തവണ രൂപഘടന മാറിയ വാര്‍ഡില്‍ 1063 വോട്ടര്‍മാരാണുള്ളത്.

ഇതില്‍501 പുരുഷന്‍മാരും 562 സ്ത്രീകളുമാണ്.

2010 ല്‍ പാലകുളങ്ങര വാര്‍ഡ് കൗണ്‍സിലറായിരുന്ന സുരേഷിന്റെ ഭാര്യ പ്രിയ സുരേഷ്(43) ആണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എ.വി.വാസന്തിയും(43),

എന്‍.ഡി.എക്ക് വേണ്ടി പി.യശോദ എന്ന ജയ ദിനേശും(48) മല്‍സരിക്കുന്നു.

തൃച്ചംബരം യു.പി.സ്‌ക്കൂള്‍ പടിഞ്ഞാറുഭാഗമാണ് പോളിംഗ് സ്‌റ്റേഷന്‍.

മൂന്ന് സ്ഥാനാര്‍ത്ഥികളും മല്‍സര രംഗത്ത് ഇറങ്ങുന്നത് ആദ്യമായിട്ടാണ്.

തളിപ്പറമ്പ് നഗരസഭയില്‍ കഴിഞ്ഞ 10 വര്‍ഷമായി കൗണ്‍സിലറായിരുന്ന കെ.വല്‍സരാജനാണ് നിലവിലുള്ള കൗണ്‍സിലര്‍.

2015 ല്‍ കോടതിമൊട്ട വാര്‍ഡില്‍ നിന്ന് വിജയിച്ച വല്‍സരാജന്‍ 2020 ല്‍ 34 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പാലകുളങ്ങര വിജയിച്ചത്.

രാഷ്ട്രീയത്തിലുപരി ജനകീയ വിഷയങ്ങളില്‍ ശക്തമായ നിലപാടെടുത്ത് കൗണ്‍സില്‍ യോഗങ്ങളില്‍ ഭരണകക്ഷിയെ മുള്‍മുനയില്‍ നിര്‍ത്തിയ വല്‍സരാജന്‍ ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പക്ഷത്തോടൊപ്പം പ്രചാരണത്തിനില്ല എന്നതാണ് വാര്‍ഡിലെ പ്രധാന ചര്‍ച്ചാവിഷയം.

സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതില്‍ ഉള്‍പ്പെടെ വല്‍സരാജനെ പാര്‍ട്ടി പൂര്‍ണമായി തഴയുകയായിരുന്നുവെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ പറഞ്ഞു.

പ്രചാരണരംഗത്ത് വല്‍സരാജന്റെ അഭാവം ബി.ജെ.പി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.

അതുകൊണ്ടുതന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇവിടെ അപ്രസക്തമായി മാറിയെന്നാണ് വാര്‍ഡില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.

മല്‍സരം സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലാണെന്ന് എല്‍.ഡി.എഫ്-യു.ഡി.എഫ് നേതാക്കള്‍ പറയുന്നു.

പാലകുളങ്ങരയും കോടതിമൊട്ടയും തൃച്ചംബരവും നിലനിര്‍ത്തുന്നതോടൊപ്പം രാജരാജേശ്വര വാര്‍ഡ് പിടിച്ചെടുക്കുമെന്നുമുള്ള ബി.ജെ.പിയുടെ അവകാശവാദത്തില്‍ നിന്ന് പാലകുളങ്ങരയെ ഒഴിവാക്കേണ്ടിവരുമെന്നാണ് നിലവില്‍ തെളിഞ്ഞുവരുന്ന ചിത്രം.

പാലകുളങ്ങര ഇത്തവണ തങ്ങള്‍ക്കനുകൂലമായി തിരിയുമെന്നാണ് എല്‍.ഡി.എഫിന്റെ
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന എം.വി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ഉറച്ച ശബ്ദത്തില്‍ പറയുന്നത്.