എട്ട്‌ലക്ഷം രൂപ വിലമതിക്കുന്ന ഓട്ടുപാത്രങ്ങളും ഓട്ടുവിളക്കുകളും കവര്‍ച്ച ചെയ്തതായി പരാതി.

പരിയാരം: എട്ട്‌ലക്ഷം രൂപ വിലമതിക്കുന്ന ഓട്ടുപാത്രങ്ങളും ഓട്ടുവിളക്കുകളും കവര്‍ച്ച ചെയ്തതായി പരാതി.

ചെറുതാഴം കുന്നുമ്പ്രത്തെ വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയംഗമായ കണ്ണാടിയില്ലത്ത് പങ്കജവല്ലിയുടെ ഉടമസ്ഥതയിലുള്ള അടച്ചിട്ട തറവാട്ടുവീട്ടില്‍ പത്തായത്തിനകത്ത് സൂക്ഷിച്ച പാത്രങ്ങളാണ് മോഷണം പോയത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനും ഇക്കഴിഞ്ഞ ജനുവരി എട്ടിനും ഇടയിലുള്ള ഏതോ സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് നിഗമനം.

43 ഓട്ടുവിളക്കുകള്‍, ഏഴ് ഓട്ടുവട്ടിളങ്ങള്‍, മൂന്ന് ഓട്ടുകലങ്ങള്‍, ആറ് ഓട്ടുതളികകള്‍, മൂന്ന് ഓട്ട് കയിലുകള്‍, പത്ത് ഓട്ട് കിണ്ടികള്‍ എന്നിവയാണ് മോഷണം പോയത്.

ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രണ്ട് മാസം മുമ്പാണ് അവസാനമായി ഈ വീട് തുറന്നത്.

അതിന് ശേഷം വ്യാഴാഴ്ച്ച വീട് വൃത്തിയാക്കാനായി തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

തുടര്‍ന്ന് പരിയാരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.