തളിപ്പറമ്പില്‍ വരാന്‍പോകുന്നത് ഇനി മിനുങ്ങും കാലമെന്ന് എം.എല്‍.എ മാഷ്.

തളിപ്പറമ്പ്: തളിപ്പറമ്പ് ഇനി മിനുങ്ങുമെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.

തളിപ്പറമ്പില്‍ പുതുതായി നിര്‍മ്മിച്ച ബസ് ബേയും ബസ് വെയിറ്റിംഗ് ഷെല്‍ട്ടറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറുമാത്തൂര്‍ വെള്ളാരംപാറയില്‍ രപുതിയ തെയ്യം മ്യൂസിയം സ്ഥാപിക്കാന്‍ 49 സെന്റ് സ്ഥലം ലഭിച്ചിട്ടുണ്ടെന്നും ഇത് ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് തളിപ്പറമ്പ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഴയ താലൂക്ക് ഓഫീസില്‍ പുരാവസ്തുമ്യൂസിയവും പില്‍ഗ്രിം ടൂറിസത്തിനായി പ്രത്യേക സംവിധാനങ്ങളും ഏര്‍പ്പെടുത്തും.

നാടുകാണി സൂ സഫാരി പാര്‍ക്കും കരിമ്പത്തെ സ്റ്റേഡിയവും പൂര്‍ത്തീകരിക്കപ്പെടുന്നതോടെ വലിയ മാറ്റങ്ങളാണ് ഉണ്ടാകാന്‍ പോകുന്നതെന്നും എം.എല്‍.എ പറഞ്ഞു.

നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ അധ്യക്ഷത വഹിച്ചു.

പുല്ലായിക്കൊടി ചന്ദ്രന്‍, കെ.മുഹമ്മദ്ബഷീര്‍, പി.പി.വല്‍സല, പി.സി.നസീര്‍, കൗണ്‍സിലര്‍മാരായ ടി.ബാലകൃഷ്ണന്‍, കെ.വി.മുഹമ്മദ്കുഞ്ഞി, പി.റജുല, കെ.സന്തോഷ്, അനില്‍ പുതിയവീട്ടില്‍, തോമസ് ചൂരനോലി എന്നിവര്‍ പ്രസംഗിച്ചു.

ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത് സ്വാഗതം പറഞ്ഞു.

30 ലക്ഷം രൂപയാണ് ബസ് ഷെല്‍ട്ടറിനായി എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ചത്.

തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ എം.എല്‍.എ നടപ്പിലാക്കുന്ന 23 വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങളാണ് ഇന്നും നാളെയുമായി നടന്നുവരുന്നത്.