നാട് മുഴുവന്‍ നടന്ന് ശുചീകരിക്കും-സ്വന്തം മൂക്കിന് താഴെയുള്ള മാലിന്യം കാണില്ല.

പിലാത്തറ: ശുചിത്വമുണ്ടാക്കി പട്ടികള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണംപോലും നിഷേധിക്കുന്ന പഞ്ചായത്ത് അധികൃതര്‍ക്ക് കുടിവെള്ള ശ്രോതസ് കാടുകയറുന്നതില്‍ ലവലേശം ആശങ്കയില്ല.

ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ മണ്ടൂര്‍ വില്ലേജ് ഓഫീസിന് സമീപമുള്ള പൊതുകിണറിന്റെ അവസ്ഥ ശോചനീയമാണ്.

നടപ്പാതക്ക് സമീപമുള്ള ഈ കിണറില്‍ നിന്നാണ് വില്ലേജ് ഓഫീസിലേക്ക് കുടിവെള്ളം എടുക്കുന്നത്.

ഇരുമ്പ് ഗ്രില്ലുകളിട്ട് പെയിന്ററടിച്ച് സുരക്ഷിതമാക്കിയ പൊതുകിണറിന് ചെറുതാഴം ഗ്രാമപഞ്ചായത്ത് മണ്ടൂര്‍ പൊതുകിണര്‍ എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.

കിണറിനകത്ത് കാട് വളര്‍ന്ന് പടര്‍ന്നു നില്‍ക്കുന്നതിനാല്‍ ഇത് കിണറാണെന്ന് തിരിച്ചറിയുന്നത് തന്നെ ബോര്‍ഡ് വെച്ചതുകൊണ്ടാണ്.

പൊതുകിണറെന്ന് പറയുന്നുണ്ടെങ്കിലും കിണറില്‍ നിന്ന് പൊതുജനത്തിന് വെള്ളം എടുക്കാനുള്ള സൗകര്യമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.

പൊതുകിണറുകള്‍ ഒട്ടുമിക്കതും ഉപേക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കിണര്‍ സംരക്ഷിക്കാനുള്ള ശ്രമം ശ്ലാഘനീയമാണെങ്കിലും അത് ശുചീകരിച്ച് നല്ല രീതിയില്‍ നിലനിര്‍ത്താനും ചെറുതാഴം ഗ്രാമപഞ്ചായത്ത് അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ കിണറില്‍ പമ്പ്‌സെറ്റും ടാങ്കും ഏര്‍പ്പെടുത്തി പൊതുജനത്തിന് വെള്ളം എടുക്കാനുള്ള സംവിധാനം കൂടി ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്.