നെടുംപറമ്പിലിനെതിരെ ആലക്കോട് പോലീസ് കേസെടുത്തു. ബ്രാഞ്ച് മാനേജര്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍

ആലക്കോട്: കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചിട്ട് കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കിയില്ല, ധനകാര്യ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ആറുപേര്‍ക്കെതിരെ കേസ്.

26,66,300 രൂപ തട്ടിയെടുത്ത് വഞ്ചന ചെയ്തു എന്നാണ് കേസ്.

ആലക്കോട് നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ സാജുമാത്യു, മാനേജിംഗ് ഡയരക്ടര്‍ പത്തനംതിട്ടയിലെ രാജു ജോര്‍ജ്, പാര്‍ട്ണര്‍മാരായ ഗ്രേസ് രാജു, അലന്‍ ജോര്‍ജ്, അന്‍സണ്‍ ജോര്‍ജ് എന്നിവരുടെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ആലക്കോട് തുണ്ടത്തില്‍ വീട്ടില്‍ മാത്യു ജോസഫ്(58), മിനി തോമസ്(50), ആലക്കോട്ടെ ജാന്‍സി മാത്യു(50), അരങ്ങത്തെ പീതാംബരന്‍(55), അരങ്ങത്തെ അജി രാജ്(40) എന്നിവരുടെ പരാതിയിലാണ് കേസ്.

നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റിന്റെ ആലക്കോട് ബ്രാഞ്ചില്‍ 2022 ജൂലായ്-18 നും 2024 ജനുവരി 22 നും ഇടയിലുള്ള കാലയളവിലാണ് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് മാത്യു ജോസഫിന്റെയും ഭാര്യയുടെയും പേരില്‍ 21 ലക്ഷം രൂപ നിക്ഷേപിച്ചത്.

എന്നാല്‍ നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ നല്‍കിയില്ല.

മാത്യു ജോസഫിന്റെ പരിചയത്തിലുള്ള മൂന്നുപേരെയും ഇതുപോലെ ചതി ചെയ്തുവെന്നാണ് പരാതി.

ആകെ 26,66,300 രൂപയാണ് അഞ്ചുപേര്‍ക്കുമായി നല്‍കാനുള്ളത്.

ആലക്കോട് ബ്രാഞ്ചില്‍ മാത്രം മുപ്പതിലേറെ പേര്‍ക്ക് നിക്ഷേപതുകയായി രണ്ട് കോടിയിലധികം രൂപയാണ് ലഭിക്കാനുള്ളത്.

പണം തിരിച്ചുകിട്ടാനായി കൂട്ടായ പ്രതിഷേധത്തിന് നിക്ഷേപകര്‍ രംഗത്തിറങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.