വെള്ളം ചോദിച്ചെത്തിയ മോഷ്ടാവ് പിടിച്ചുപറിച്ചത് കല്യാണിയുടെ ആകെയുള്ള സമ്പാദ്യം

തളിപ്പറമ്പ്: വെള്ളം ചോദിച്ചെത്തിയ യുവാവ് തന്റെ ഏക സമ്പാദ്യമായ ഒരു പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുക്കുമെന്ന് പൂമംഗലം പറവളത്തെ 80 കാരിയായ കോളിയോടന്‍ കല്യാണി സ്വപ്്‌നത്തില്‍ പോലും കരുതിയില്ല.

അടുത്ത വീട്ടില്‍ വാടകക്ക് താമസിക്കുന്ന കാസര്‍ഗോഡുകാരെ അന്വേഷിച്ച് വന്നതാണെന്നും അവരെ അവിടെ കാണുന്നില്ലെന്നും, എങ്ങോട്ടാണ് പോയതെന്നറിയാമോ എന്നന്വേഷിച്ചാണ് യുവാവ് രാത്രി എട്ടേകാലോടെ കല്യാണിയുടെ വീട്ടിലെത്തിയത്.

മുഖം മറച്ചെത്തിയ ഇയാള്‍ താന്‍ കോഴിക്കോട് നിന്ന് വരുന്നതാണെന്നും കാസര്‍ഗോഡുകാര്‍ക്ക് പൈസ കൊടുക്കാനുണ്ടെന്നും പറഞ്ഞു.

പിന്നീട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട യുവാവ് വെള്ളം കുടിച്ച ശേഷം ഗ്യാസ് കയറിയെന്ന് പറഞ്ഞ് വീടിന്റെ സ്റ്റെപ്പില്‍ കിടന്നപ്പോള്‍ ഇവിടെ കിടക്കല്ല എന്ന് പറഞ്ഞത് പ്രകാരം പുറത്തേക്ക് പോയി വേഗത്തില്‍ തിരികെ വന്ന് കല്യാണിയുടെ മാല പൊട്ടിച്ച് ഓടിപ്പോവുകയായിരുന്നു.

കല്യാണി ഇവിടെ ഏകയായി താമസിക്കുന്ന വിവരം അറിയാവുന്ന ആളാണ് കവര്‍ച്ചക്കാരനെന്ന് പോലീസ് പറഞ്ഞു. 

പോലീസ് രാത്രി തന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തി.

നാട്ടുകാരും പോലീസും രാത്രി പതിനെന്നരവരെ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.

പ്രദേശവാസിയായ ആരോ ആയിരിക്കാമെന്നാണ് പോലീസ് പറയുന്നത്. പോലീസിന് ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം.