എല്ലാം O K- 1500 പേര്‍ക്ക് വരെ പങ്കെടുക്കാം-പക്ഷെ, മാസ്‌ക്ക് വെക്കണേ-

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഉത്സവങ്ങളില്‍ പരമാവധി 1,500 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കി.

ദുരന്തനിവാരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വെന്‍ഷന്‍, ശിവരാത്രി അടക്കമുള്ള ഉത്സവങ്ങള്‍ തുടങ്ങിയവയ്ക്ക് ഇളവ് ലഭിക്കും.

അതേസമയം ആറ്റുകാല്‍ പൊങ്കലയ്ക്ക് റോഡുകളില്‍ പൊങ്കാല ഇടാന്‍ അനുമതി ഇല്ല.

ഭക്തജനങ്ങള്‍ വീടുകളില്‍ തന്നെ പൊങ്കാല ഇടണം. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ്

സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ കയ്യിലുള്ള 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ള.

രോഗവക്ഷണങ്ങളില്ലാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കാവുന്നതാണ്.

പങ്കെടുക്കുന്ന എല്ലാവരും മാസ്‌ക് മുഴുവന്‍ സമയവും ഉപയോഗിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ്.

പന്തലില്‍ ആഹാരസാധനങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

തിങ്കളാഴ്ച മുതല്‍ അങ്കണവാടികള്‍ തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍ തുടങ്ങിയവ തിങ്കളാഴ്ച മുതല്‍ ഓഫ് ലൈനായി പ്രവര്‍ത്തിക്കുകയാണ്.

അതിനോടൊപ്പം അങ്കണവാടികളും തുറക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു.

അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും.

അങ്കണവാടികള്‍ തുറന്ന് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും.

ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ഥിച്ചു.