ജയിംസ്മാത്യുവിനെ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി-ഗോവിന്ദന്‍ മാസ്റ്റര്‍ സെക്രട്ടേറിയേറ്റില്‍ ഇല്ല-

തളിപ്പറമ്പ്: ജയിംസ്മാത്യുവിനെ സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി, എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ സെക്രട്ടേറിയേറ്റില്‍ ഇല്ല.

ഇന്ന് സംസ്ഥാനസമ്മേളനം അംഗീകരിച്ച 89 പേരുടെ ലിസ്റ്റില്‍ കണ്ണൂരില്‍ നിന്ന്എം.വി.ജയരാജന്‍, പി.ജയരാജന്‍, കെ.കെ.രാഗേഷ്, ടി.വി.രാജേഷ്, ഡോ.വി.ശിവദാസന്‍, എ.എന്‍.ഷംഷീര്‍, എന്‍.ചന്ദ്രന്‍, പി.ശശി, പനോളി വല്‍സന്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ബിജു കണ്ടക്കൈ ക്ഷണിതാവുമാണ്. കേരളത്തിലെ ഏറ്റവും നല്ല എം.എല്‍.എമാരില്‍ ഒരാളായിരുന്ന ജയിംസ്മാത്യു കഴിഞ്ഞ 10 വര്‍ഷം തളിപ്പറമ്പില്‍ നിന്നുള്ള എം.എല്‍.എയായിരുന്നു.

തളിപ്പറമ്പ് മണ്ഡലത്തിന്റെ വികസനത്തിനായി അദ്ദേഹം ആവിഷ്‌ക്കരിച്ച പദ്ധതികള്‍ കേരളത്തിന് മുഴുവന്‍ മാതൃകയായിരുന്നു.

സംസ്ഥാനകമ്മറ്റിയില്‍ ജയിംസ്മാത്യു ഉണ്ടാകുമെന്ന് നൂറ് ശതമാനവും എല്ലാവരും വിശ്വസിച്ചിരുന്നു.

എന്നാല്‍ ഒഴിവാക്കാനുള്ള കാരണം വ്യക്തമല്ല.

ഇദ്ദേഹത്തിന്റെ ഭാര്യ എന്‍.സുകന്യയെ ഉള്‍പ്പെടുത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അതും നടന്നില്ല.

അതേസമയം കേന്ദ്രകമ്മറ്റി അംഗവും മന്ത്രിയുമായ എം.വി.ഗോവിന്ദന്‍ മാസ്റ്ററെ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി എന്നിവരാണ് സെക്രട്ടേറിയേറ്റ് അംഗങ്ങള്‍.