സെന്‍സര്‍കുരുക്കില്‍ കുടുങ്ങിയ ഐ.വി.ശശി സിനിമ-അനുഭവം-@48

    അവളുടെ രാവുകള്‍ക്ക് ശേഷം മുരളീമൂവീസ് രാമചന്ദ്രന്‍ നിര്‍മ്മിച്ച സിനിമയാണ് അനുഭവം.

സദാചാര മൂല്യങ്ങളുടെ ലംഘനം, അമിതമായ രതിവൈകൃതങ്ങള്‍ എന്നിവ കാരണം

സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഈ സിനിമക്ക് അന്ന് സെന്‍സര്‍ബോര്‍ഡിന്റെ അപ്പലറ്റ് അതോറിറ്റിയാണ് പല ഭാഗങ്ങളും മുറിച്ചുനീക്കി എ സര്‍ട്ടിഫിക്കറ്റോടെ പിന്നീട് അനുമതി നല്‍കിയത്.

വാകപ്പൂമരം ചൂടും എന്ന നിത്യഹരിത പ്രണയഗാനം ഈ സിനിമയിലാണ്.

വിന്‍സെന്റ്, എം.ജി.സോമന്‍, കെ.പി.ഉമ്മര്‍, ജയഭാരതി, ഷീല, അടൂര്‍ഭാസി, ബഹദൂര്‍, ശങ്കരാടി, മുത്തയ്യ, ടി.ആര്‍.ഓമന, മല്ലിക സുകുമാരന്‍ എന്നിവരാണ് അഭിനേതാക്കള്‍.

രചന ആലപ്പി ഷെറീഫ്. 1976 ജൂണ്‍ 10 റിലീസ് ചെയ്ത സിനിമ ഇന്ന് 48 വര്‍ഷം പൂര്‍ത്തിയാക്കുന്നു.

പ്രാര്‍ത്ഥന ആര്‍ട്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമയുടെ വിതരണം സിത്താര പിക്‌ച്ചേഴ്‌സ്, ക്യാമറ-ജെ.വില്യംസ്, ചിത്രസംയോജനം-കെ നാരായണന്‍, കലാസംവിധാനം-ഐ.വി.ശശി, പരസ്യം-കുര്യന്‍ വര്‍ണശാല.

കഥാസംഗ്രഹം

ആംഗ്ലോ ഇന്ത്യന്‍സ് പശ്ചാത്തലത്തിലുള്ള കഥയില്‍ ഭര്‍ത്താവിന്റെ ചിത്രത്തിനരികെയിരുന്ന് മദ്യപിക്കുന്ന ഷീലയെ കാണിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. പോലീസുകാരനായിരുന്ന ഭര്‍ത്താവ് (കെ.പി.ഉമ്മര്‍)പരിചയിപ്പിച്ച മദ്യപാനശീലം പിന്നീട് ഭര്‍ത്താവിനെ മറക്കാനുള്ള വിധവയുടെ മാര്‍ഗമായിത്തീരുന്നു. ഷീലയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ഈ ഐ.വി.ശശി ചിത്രത്തില്‍ ഷീലയും ജയഭാരതിയും അമ്മയും മകളുമായിട്ടാണ് അഭിനയിച്ചത്.വീട്ടുസാധനങ്ങള്‍ വിറ്റ് വരെ മദ്യപിക്കുന്ന നിലയിലേയ്ക്ക് വരുന്ന ഷീലയുടെ കഥാപാത്രം ശവപ്പെട്ടി വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്നുണ്ട്. മരിക്കുമ്പോള്‍ കടബാധ്യതയില്ലാതിരിക്കാനും ഏക മകള്‍ ആ പേരില്‍ അലയാതിരിക്കാനും വേണ്ടിയാണിത്. ബാര്‍ നടത്തുന്ന സായിപ്പ് (സോമന്‍) ഷീലയുടെ മകള്‍ മേരിയുടെ (ജയഭാരതി) പിന്നാലെയാണ്. അയല്‍ക്കാരായി താമസത്തിനെത്തുന്ന ജോണി (വിന്‍സെന്റ്) വാടകയ്ക്കൊരു മുറിയെടുത്ത വടക്കന്‍ തെന്നലിന്റെ പാട്ടുമായി മേരിയുടെ ഹൃദയത്തില്‍ താമസമായി.
ജോണിക്ക് അസുഖം ബാധിച്ച് കാഴ്ചശക്തി നഷ്ടപ്പെട്ടു. വെല്ലൂരില്‍ കൊണ്ടുപോയി ചികില്‍സിക്കാന്‍ രണ്ടായിരം രൂപ വേണം. ക്രിസ്മസ് കരോള്‍ സമയത്ത് പുറത്ത് പോയ മേരിയെ സായിപ്പ് മാനഭംഗത്തിനിരയാക്കുന്നു. അയാള്‍ നീട്ടിയ പണം ജോണിയെ ചികില്‍സിക്കാനായി മേരി സ്വീകരിക്കുന്നു. മാത്രമല്ല അയാളുടെ സ്വര്‍ണമാലയും സ്വീകരിച്ചു. അതറിഞ്ഞ സായിപ്പിന്റെ ഭാര്യ(മീന) മേരിയെ തല്ലുന്നു. ഈ സമയത്ത് മേരി ജോണിയില്‍ നിന്ന് ഗര്‍ഭിണിയായിരുന്നു. ചികില്‍സക്ക് ശേഷം കാഴ്ച തിരിച്ചു കിട്ടിയ ജോണിയെ കാണുന്നതിന് മുമ്പ് മേരി മരിച്ചു. അമ്മ വാങ്ങിയ ശവപ്പെട്ടി മകള്‍ക്ക് ഉപയോഗിക്കേണ്ടി വന്നു. മകളെ നശിപ്പിച്ച സായിപ്പിനെ വെടിവച്ച് കൊന്ന് അമ്മ ജയിലിലേക്ക് പോകുന്നതോടെ അനുഭവം അവസാനിക്കുന്നു.

ബിച്ചുതിരുമലയും എ.ടി.ഉമ്മറും ചേര്‍ന്നൊരുക്കിയ 5 ഗാനങ്ങളാണ് ഈ സിനിമയിലുള്ളത്.

1-കുരുവികളോശാനപാടും-എസ്.ജാനകി.
2-ഒരു മലരില്‍-യേശുദാസ്.
3-സൗരമയൂഖം-യേശുദാസ്, എസ്.ജാനകി.
3-അങ്കിള്‍ സാന്റോക്‌ളോസ്-കൊച്ചിന്‍ ഇബ്രാഹിം, സി.ഒ.ആന്റോ, സീരോ ബാബു, പി.കെ.മനോഹരന്‍.
4-വാകപ്പൂരം-യേശുദാസ്.