കാട്ടുകള്ളന്‍ പിടിയിലായി–കൈക്കൂലിപ്പണം പതിനാറ്‌ലക്ഷം രൂപ വിജിലന്‍സ് പിടിച്ചെടുത്തു-

കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പിടിയിലായ ജില്ലാ എന്‍വയണ്‍മെന്റല്‍ ഓഫീസര്‍ എ എം ഹാരിസിന്റെ ആലുവയിലെ ഫ്‌ളാറ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ലക്ഷങ്ങള്‍ കണ്ടെടുത്തു.

ഫ്‌ളാറ്റിനുള്ളില്‍ നിന്ന് കെട്ടുകണക്കിന് അടുക്കിവച്ചിരിക്കുന്ന രീതിയില്‍ 16,89,610 രൂപ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

കൂടാതെ സേവിങ്‌സ് ബാങ്കില്‍ പതിനെട്ടരലക്ഷം രൂപ, തിരുവനന്തപുരത്ത് 2000 സ്‌ക്വയര്‍ഫീറ്റ് വീട്, ആലുവായില്‍ മൂന്ന് ബഡ്‌റൂമുള്ള ഒരു കോടിയുടെ ഫ്‌ളാറ്റ്, പന്തളത്ത് 33 സെന്റ് സ്ഥലവും വീടും ഉള്ളതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

ബുധനാഴ്ച രാവിലെയാണ് കോട്ടയം മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ടയര്‍ റീ ട്രെഡിംഗ് സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

പാലാ സ്വദേശിയായ ജോസ് സെബാസ്റ്റ്യന്‍ സ്ഥാപനം 2016 ലാണ് ആരംഭിച്ചത്.

ഈ സ്ഥാപനത്തിനെതിരെ അയല്‍വാസി ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി പരാതി നല്‍കി.

ഇതോടെയാണ് സ്ഥാപന ഉടമ ജോസ് സെബാസ്റ്റ്യന്‍ മലിനീകരണ തോത് അളക്കുന്നതിനുവേണ്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ സമീപിച്ചത്.

എന്നാല്‍ അന്നു മുതല്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി ജോസ് സെബാസ്റ്റ്യന്‍ പറയുന്നു.

സ്ഥാപനം പ്രവര്‍ത്തിക്കുന്നതിന് അനുമതി തേടി ജോസ് സെബാസ്റ്റ്യന്‍ പിന്നീട് ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായതോടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചത്.

ശബ്ദമലിനീകരണ തോത് പരിശോധിച്ച് ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയില്ല.

വീണ്ടും ഉദ്യോഗസ്ഥരെ സമീപിച്ചതോടെ കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരനായ ജോസ് സെബാസ്റ്റ്യന്‍ പറയുന്നു.

കോടതിയില്‍ അഭിഭാഷകര്‍ക്ക് നല്‍കുന്ന പണം തങ്ങള്‍ക്ക് തന്നാല്‍ പോരെ എന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചതായി ജോസ് സെബാസ്റ്റ്യന്‍ പറയുന്നു.

പണം നല്‍കിയില്ലെങ്കില്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പോയി ആത്മഹത്യ ചെയ്യാന്‍ ഹാരിസ് പറഞ്ഞതായും ജോസ് സെബാസ്റ്റ്യന്‍ പറയുന്നു.

ഇതോടെയാണ് വിജിലന്‍സിനെ സമീപിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.

ഇന്നലെ രാവിലെ അനുമതിക്കായി വിജിലന്‍സ് നല്‍കിയ പണവുമായി ഇയാള്‍ എത്തുകയായിരുന്നു.

പണം കൈമാറിയതോടെ വിജിലന്‍സ് സംഘം ഹാരിസിനെ പിടികൂടി. തുടര്‍ന്ന് ഇയാളില്‍ നിന്നും തെളിവ് ശേഖരിച്ചു.

വിജിലന്‍സ് എസ്പി വി.ജി.വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പിമാരായ കെ.എ. വിദ്യാധരന്‍, എ.കെ.വിശ്വനാഥന്‍,

സി ഐ മാരായ റെജി എം കുന്നിപറമ്പന്‍, നിസാം, യതീന്ദ്രകുമാര്‍,

എസ് ഐമാരായ അനില്‍കുമാര്‍, പ്രസന്നന്‍, എഎസ്‌ഐ സ്റ്റാന്‍ലി തോമസ്,

ഗ്രേഡ് എഎസ്‌ഐമാരായ സാബു, ഗോപകുമാര്‍, അനില്‍, സിപിഒമാരായ സന്ദീപ്, സൂരജ്, ഷൈജു, അരുണ്‍ചന്ദ്, വനിതാ സിപിഒ രഞ്ജിനി എന്നിവരാണ് ഹാരിസിനെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.