വാട്‌സ്ആപ്പ് സി.ബി.ഐ വിലസുന്നു തളിപ്പറമ്പിലെ വയോധികന് 3 കോടി പതിനഞ്ചര ലക്ഷം നഷ്ടപ്പെട്ടു.

തളിപ്പറമ്പ്: വാട്‌സ്ആപ്പ് സി.ബി.ഐക്കാരുടെ വലയില്‍ കുടുങ്ങിയ വയോധികന് നഷ്ടമായത് മൂന്ന് കോടി 15 ലക്ഷത്തി അന്‍പതിനായിരം രൂപ.

മൊറാഴ പാളിയത്ത്‌വളപ്പിലെ റിട്ട.എഞ്ചിനീയര്‍ കാരോത്ത് വളപ്പില്‍ വീട്ടില്‍ ഭാര്‍ഗ്ഗവനാണ്(74) പണം നഷ്ടപ്പെട്ടത്.

ഭാര്‍ഗവന്റെ ആധാര്‍കാര്‍ഡ് ഉപയോഗിച്ച് സിംകാര്‍ഡ് വാങ്ങിയ ആരോ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാല്‍ ഭാര്‍ഗവനേയും ഭാര്യയേയും വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി പറഞ്ഞ് സപ്തംബര്‍ 19 ന് വൈകുന്നേരം 3.55 മുതല്‍ ഒക്ടോബര്‍ 3 ന് വൈകുന്നേരം 5 മണിവരെ ഭാര്‍ഗ്ഗവനെ

വാട്‌സ്ആപ്പ് വീഡിയോ സര്‍വൈലന്‍സില്‍ നിര്‍ത്തി സി.ബി.ഐ ഓഫീസര്‍മാരാണെന്ന് ഭീഷണിപ്പെടുത്തിയ സംഘം, കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കാക്കുന്നതിന് വെരിഫിക്കേഷന് ശേഷം തിരിച്ചുതരാമെന്ന് വിശ്വസിപ്പിച്ചാണ് വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ നിന്ന് അഫ്‌സാന ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ ബന്ധന്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് തുക ആര്‍.ടി.ജി.എസ് വഴി ട്രാന്‍സ്ഫര്‍ ചെയ്യിച്ചത്.

കൊല്‍ക്കത്ത സെന്‍ട്രല്‍ ഡിവിഷനിലെ രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം അയപ്പിച്ചത്.

തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമാനമായ രീതിയില്‍ കഴിഞ്ഞദിവസം തളിപ്പറമ്പ് നഗരസഭാ ഓഫീസിന് സമീപത്തെ ഉഷ.വി.നായരുടെ 28 ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു.