ചിത്രലേഖക്ക് ഇനി ഓട്ടോറിക്ഷ വേണ്ട. ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന്‌സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ (48) അന്തരിച്ചു.

കണ്ണൂര്‍: ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ (48) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു.
2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടിരുന്നു.

നിത്യവൃത്തിക്ക് വേണ്ടി ആദ്യം പയ്യന്നൂര്‍ എടാട്ടിലും പിന്നീട് കാട്ടാമ്പള്ളിയിലും ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ സിഐടിയു പ്രവര്‍ത്തകരില്‍ നിന്ന് നിരന്തരമായ ആക്രമമാണ് ദളിത് യുവതി കൂടിയായ ചിത്രലേഖയ്ക്ക് നേരിടേണ്ടി വന്നത്. ദളിത് യുവതിയായിരുന്നതിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന വിവേചനത്തിനും തൊഴില്‍ നിഷേധത്തിനുമെതിരെയുള്ള അഭിപ്രായ വ്യത്യാസം തുറന്നടിച്ച് പ്രകടിപ്പിക്കുന്ന പ്രകൃതമായിരുന്നു ചിത്രലേഖയുടേത്.

അതുകൊണ്ടുതന്നെ ചിത്ര ലേഖയ്ക്ക് സിഐടിയു പ്രവര്‍ത്തകരില്‍ നിന്ന് എന്നും പരിഹാസങ്ങളും പലപ്പോഴായി അക്രമവും നേരിടേണ്ടി വന്നു. ആദ്യം എടാട്ട് വച്ച് ചിത്രലേഖയുടെ ഓേെട്ടാ റിക്ഷ കത്തിച്ചിരുന്നു. പീഡനം സഹിക്ക വയ്യാതെ കാട്ടാമ്പള്ളിയിലേക്ക് താമസം മാറ്റിയെങ്കിലും 2023 ഓ?ഗസ്റ്റിലും ചിത്രലേഖയുടെ ഓട്ടോ കത്തിച്ചു.

രണ്ട് സംഭവങ്ങള്‍ക്ക് പിന്നിലും സിഐടിയു – സിപിഎം പ്രവര്‍ത്തകരാണെന്നാണ് ചിത്രലേഖയുടെ ആരോപണം. ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിന് മുന്നില്‍ ഇവരും കുടുംബവും സമരവും നടത്തിയിരുന്നു.

കണ്ണൂരില്‍ ഓട്ടോ ഓടിക്കാന്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കിയെങ്കിലും അനുവദിക്കപ്പെട്ടില്ല. ഇതിനു വേണ്ടി പ്രയത്‌നിക്കുന്നതിനിടയിലാണ് കാന്‍സറിന്റെ പിടിയില്‍പ്പെട്ട് ആശുപത്രിയിലാവുന്നത്. പാന്‍ക്രിയാസ്, കരള്‍ എന്നിവിടങ്ങളിലാണ് ചിത്രലേഖയ്ക്ക് രോഗബാധയുണ്ടായത്.