സിനിമ-സീരിയല്‍താരം ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: സിനിമാ സീരിയല്‍ നടന്‍ ദിലീപ് ശങ്കറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം തമ്പാന്നൂര്‍ വാന്റോസ് ജങ്ഷനിലെ അരോമ ക്ലാസിക് ഡെയ്‌സ് ഹോട്ടലിലെ 604-ാം നമ്പര്‍ മറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണ കാരണം വ്യക്തമായിട്ടില്ല.

നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്.

എറണാകുളം ചേരാംഗല്ലൂര്‍ സൗത്ത് ചിറ്റൂര്‍ വാര്‍ഡില്‍ ഫെറി റോഡ് മാതശ്ശേരില്‍ വീട്ടില്‍ ദേവഗാനം ജയശങ്കര്‍ പിള്ളയുടെ മകനാണ്. 

രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം.

ഇന്ന് മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ഒപ്പം അഭിനയിക്കുന്നവര്‍ ദിലീപിനെ ഫോണില്‍ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നുവെന്നാണ് വിവരം.

മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

മുറിക്കുള്ളില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തുമെന്നും കന്റോണ്‍മെന്റ് എസിപി അറിയിച്ചു.

എന്താണ് മരണ കാരണമെന്നത് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ പറയാനാവൂ.


സിനിമാ സീരിയല്‍ താരം ദിലീപ് ശങ്കറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി നടി സീമ ജി നായര്‍. അഞ്ച് ദിവസം മുന്‍പ് തന്നെ വിളിച്ചിരുന്നെന്നും അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാന്‍ പറ്റിയില്ലെന്നുമാണ് നടി കുറിക്കുന്നത്. ‘ആദരാഞ്ജലികള്‍! 5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ .. അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാന്‍ പറ്റിയില്ല .. ഇപ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്‍ വിളിച്ചപ്പോളാണ് വിവരം അറിയുന്നത് .. എന്താണ് ദിലീപ് നിനക്ക് പറ്റിയത് .. ഒന്നും പറ്റുന്നില്ലല്ലോ ഈശ്വര… എന്ത് എഴുതണമെന്നു അറിയില്ല… ആദരാഞ്ജലികള്‍.’- സീമ ജി നായര്‍ കുറിച്ചു.