പകുതിവില സ്‌ക്കൂട്ടര്‍: അനന്തുകൃഷ്ണന് 36,76,000 രൂപ നല്‍കി-സുസ്ഥിര എന്‍.ജി.ഒ യുടെ പരാതിയില്‍ കേസ്.

പരിയാരം: അനന്തുകൃഷ്ണനും ആനന്ദ്കുമാറിനുമെതിരെ പരിയാരം പോലീസ് കേസെടുത്തു.

ശ്രീസ്ഥ റോഡില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ സുസ്ഥിര ഡയരക്ടര്‍ ആശാരിപ്പറമ്പില്‍ എ.യു. സെബാസ്റ്റ്യന്റെ(സണ്ണി ആശാരിപ്പറമ്പില്‍-60) പരാതിയിലാണ് കേസ്.

2024ഏപ്രില്‍-എട്ട് മുതല്‍   2025 ഫിബ്രവരി 12 വരെയുള്ള കാലയളവില്‍ പകുതിവിലക്ക് സ്‌ക്കൂട്ടര്‍ തരാമെന്ന് വിശ്വസിപ്പിച്ച് 36,76,000 രൂപ തട്ടിയെടുത്തു  എന്നാണ്‌ പരാതി.

നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ സെക്രട്ടെറിയും ചെയര്‍മാനുമാണ് ആനന്തുകൃഷ്ണനും ആനന്ദ്കുമാറും.

കോണ്‍ഫെഡറേഷനില്‍ അംഗമായ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സുസ്ഥിര എന്‍.ജി.ഒ പകുതിവിലക്ക് സ്‌ക്കൂട്ടര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് 52 പേരില്‍ നിന്ന് പണം പിരിച്ചെടുത്തത്.

തുടക്കത്തില്‍ പത്തുപേര്‍ക്ക് സ്‌ക്കൂട്ടരും ചിലര്‍ക്ക് ലാപ്‌ടോപ്പുകളും നല്‍കിയിരുന്നു.

ഇതോടെയാണ് കൂടുതലാളുകള്‍ സ്‌ക്കൂട്ടറിന് പണം നല്‍കിയത്. പിരിച്ചെടുത്ത പണം അനന്തുകൃഷ്ണന് നല്‍കിയതായാണ് സെബാസ്റ്റ്യന്‍ പറയുന്നത്.

കഴിഞ്ഞ ജനുവരി 7 ന് പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുക്കാന്‍ പരിയാരം പോലീസ് തയ്യാറായില്ലെന്നും ഇദ്ദേഹം പറയുന്നു.

ഇന്നലെ രാത്രിയിലാണ് പോലീസ് കേസെടുത്തത്.