കല്ലിങ്കീല്‍ പത്മനാഭന്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍ സ്ഥാനം രാജിവെച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍ സ്ഥാനം കല്ലിങ്കീല്‍ പത്മനാഭന്‍ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജിക്കത്ത് ബാങ്കിലെത്തിച്ചത്.

പ്രസിഡന്റ് സ്ഥാനം രാജിവെച്ചുവെങ്കിലും ഡയരക്ടര്‍ സ്ഥാനത്ത് തുടരുകയായിരുന്നു. ഡയരക്ടര്‍ സ്ഥാനം രാജിവെക്കാത്തതിന്റെ പേരിലാണ് കല്ലിങ്കീലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ബാങ്ക് ഭരണസമിതി യോഗം സെലക്ഷന്‍ കമ്മറ്റിയില്‍ നിന്നും കല്ലിങ്കീല്‍ പത്മനാഭനെ നീക്കം ചെയ്തിരുന്നു.

പകരം ബാങ്ക് പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്‍ഖാദര്‍, കുഞ്ഞമ്മതോമസ് എന്നിവരെയാണ് പുതുതായി സെലക്ഷന്‍ കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തത്.

കളിയാട്ടം നാരായണനെയും സെലക്ഷന്‍ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പി.വി.രുഗ്മിണി, കെ.എന്‍.അഷറഫ് എന്നിവരും യോഗത്തില്‍ പങ്കെടുത്ത മുന്‍ പ്രസിഡന്റ് കല്ലിങ്കീല്‍ പത്മനാഭനും

ഇതിനെ എതിര്‍ത്തുവെങ്കിലും ഡി.സി.സി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് ബാങ്ക് പ്രസിഡന്റ് മോഹന്‍ദാസ് യോഗത്തെ അറിയിച്ചതോടെ എല്ലാവരും തീരുമാനം അംഗീകരിക്കുകയായിരുന്നു.

പാര്‍ട്ടിയുടെ സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുമായി ഇടഞ്ഞുനില്‍ക്കുന്ന കല്ലിങ്കീലിനെ നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നുകൂടി
നീക്കം ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം നടപടികള്‍ ആരംഭിച്ചതായും അറിയുന്നുണ്ട്.